ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് പ്രസാദ് വിഷം കഴിച്ചത്. തുടര്‍ന്ന് തിരുവല്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.തന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാറാണെന്ന് പ്രസാദിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

‘ഒരു കർഷകന്റെ ആത്മഹത്യാ കുറിപ്പ്’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. “എന്റെ മരണത്തിന് കാരണം കേരള സർക്കാരും ബാങ്കുകളുമാണ്. 2011ൽ കൃഷി ആവശ്യത്തിനായി ബാങ്ക് വായ്പ‌ എടുത്ത് കുടിശികയായി. പലപ്രാവശ്യമായി 20,000 രൂപ തിരിച്ചടച്ചു. 2020ൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പലിശയും പിഴപ്പലിശയും കഴിച്ചുള്ള തുക തിരിച്ചടയ്ക്കുകയും ചെയ്തു. അതിനുശേഷം ഒരു ബാങ്കുകാരും എനിക്ക് കൃഷിവായ്പ‌ തന്നില്ല. അതിന് ബാങ്കുകാർ പറയുന്ന ന്യായം എന്റെ സിബിൽ സ്കോർ പിആർഎസ് ലോൺ എന്നാണ് കാണിക്കുന്നത് എന്നാണ്.

ഞാൻ എന്റെ നെല്ലു കൊടുത്തതിന്റെ വിലയായാണ് പിആർഎസ് ലോൺ എടുത്തത്. പലിശ സഹിതം കൊടുത്തു തീർക്കേണ്ട ബാധ്യത സർക്കാരിനാണ്. ആയതിനാൽ എന്റെ മരണത്തിന് ഉത്തരവാദിത്തം സർക്കാരിനാണ്.”- പ്രസാദ് ആത്മഹത്യ കുറിപ്പിൽ പറയുന്നു.

കൃഷി ആവശ്യത്തിന് വായ്പയ്ക്ക് വേണ്ടി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് തുക അനുവദിച്ചില്ല. ഇതോടെ തകര്‍ന്നു പോയ പ്രസാദ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിആര്‍എസ് കുടിശ്ശിക കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ അവകാശവാദം.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed