ധര്‍മശാല: ലോകകപ്പില്‍ കരുത്തരുടെ പോരാട്ടത്തില്‍ അവസാന ബോളിലേക്കു നീണ്ട ത്രില്ലർ പൊരിൽ 388 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിന് അഞ്ചു റണ്‍സകലെ ഓസ്ട്രേലിയക്ക് മുൻപിൽ പൊരുതിവീണ് ന്യൂസിലന്‍ഡ്.

ലോകകപ്പിലെ റെക്കോര്‍ഡ് റണ്‍ചേസ് കണ്ട പോരില്‍ ഓസീസ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഓസീസ് ടോപ്പ് ഫോറിലെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. തുടര്‍ച്ചയായ നാലാമത്തെ വിജയമാണ് കംഗാരുപ്പട സ്വന്തമാക്കിയതെങ്കില്‍ കിവികള്‍ക്കു തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണ് നേരിട്ടത്.

രചിന് രവീന്ദ്രയുടെ സെഞ്ചുറിക്കരുത്തിലായിരുന്നു ന്യൂസിലന്‍ഡിന്റെ മിന്നും പ്രകടനം. അവസാന ഓവറില്‍ ജയത്തിലേക്ക് 19 റണ്‍സ് വേണ്ടിയിരുന്ന കിവീസിനായി ജെയിംസ് നീഷാം പൊരുതി നോക്കിയെങ്കിലും അഞ്ചാം പന്തില്‍ താരം റണ്ണൗട്ടായതോടെ അവരുടെ പ്രതീക്ഷ അവസാനിക്കുകയായിരുന്നു.

89 ബോളില്‍ ഒമ്പതു ഫോറും അഞ്ചു സിക്‌സറും രവീന്ദ്രയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. വാലറ്റത്ത് ജിമ്മി നീഷാം (58), മുന്‍നിരയില്‍ ഡാരില്‍ മിച്ചെല്‍ (54) എന്നിവരാണ് കിവികളുടെ മറ്റു സ്‌കോറര്‍മാര്‍. നീഷാം 39 ബോളില്‍ മൂന്നു വീതം ഫോറും സിക്‌സറുമടിച്ചപ്പോള്‍ മിച്ചെല്‍ 51 ബോളില്‍ അദ്ദേഹം ആറു ഫോറും ഒരു സിക്‌സറുമടിച്ചു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഓസീസ് 49.2 ഓവറില്‍ 388-ന് ഓള്‍ഔട്ടായി. തകര്‍പ്പന്‍ തുടക്കമാണ് ഡേവിഡ് വാര്‍ണര്‍ – ട്രാവിസ് ഹെഡ് ഓപ്പണിങ് സഖ്യം ഓസീസിന് സമ്മാനിച്ചത്. 65 പന്തില്‍ നിന്ന് ആറ് സിക്‌സിന്റെയും അഞ്ച് ബൗണ്ടറികളുടെയും അകമ്പടിയോടെ 81 റണ്‍സെടുത്താണ് വാര്‍ണര്‍ പുറത്തായത്.
14 പന്തില്‍ നാല് സിക്‌സിന്റെയും രണ്ട് ബൗണ്ടറികളുടെയും അകമ്പടിയോടെ 37 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സിന്റെ വെടിക്കെട്ടാണ് സ്‌കോര്‍ 388-ല്‍ എത്തിച്ചത്. ന്യൂസീലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട്, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റെടുത്തു.