ഹൈദരാബാദ്: ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിന്റെ പേരിൽ പ്രകോപിതനായ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തെലങ്കാന സ്വദേശിയായ ഝാൻസി(20)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ജാദവത് തരുണിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

മെയ് 20 ന് രാത്രിയാണ് കുറ്റകൃത്യം നടന്നത്. മരണകാരണം വെളിപ്പെടുത്തുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകം അറിയുന്നത്.
പോലീസ് പറയുന്നതനുസരിച്ച്, ഒരു മാസം മുമ്പ് യുവതി അവരുടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിരുന്നു. മെയ് 20 ന് രാത്രി തരുൺ ഭാര്യയോട് ലൈംഗികബന്ധത്തിന് താൽപര്യം അറിയിക്കുകയായിരുന്നു. എന്നാൽ താൻ ക്ഷീണിതയാണെന്ന് പറഞ്ഞ് യുവതി പിന്മാറുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

തുടർന്ന് പരിഭ്രാന്തനായ പ്രതി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയുള്ള ഡോക്ടർമാർ യുവതി മരിച്ചതായി സ്ഥിരീകരിച്ചു.
സംഭവത്തിൽ ഝാൻസിയുടെ പിതാവ് നെനാവത് റെകിയയുടെ പരാതിയിൽ സൈദാബാദ് പൊലീസ് കേസെടുത്തു. ചോദ്യംചെയ്യലിൽ ഇയാൾ പൊലീസിനോട് കുറ്റംസമ്മതിച്ചു.
