എരുമേലി: എരുമേലി സർക്കാർ ആശുപത്രിയിൽ വാച്ചറെ നിയമിക്കണമെന്ന ആവശ്യവുമായി ആശുപത്രി ജീവനക്കാർ.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കിടെ പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നത്.
ശബരിമല സീസണിലെ രണ്ടുമാസം ഒഴിച്ച് പകൽ മാത്രം ചികിത്സ ഉള്ളതിനാൽ രാത്രിയിൽ ആശുപത്രിയിൽ എത്തുന്നവർ അടച്ചിട്ടിരിക്കുന്നത് കണ്ട് രോഷം പ്രകടിപ്പിക്കാറുണ്ട്. ഇത് സംഘർഷത്തിലേക്കും വഴി വെക്കുന്നു. അതിനാൽ ഭീതിയിലാണ് കഴിയുന്നതെന്നാണ് ജീവനക്കാർ പറയുന്നത്.
അപകടങ്ങളിൽ പരിക്കേറ്റവരെയും ആരോഗ്യനില വഷളായവരെയും അടുത്തുള്ള ആശുപത്രി എന്ന നിലയിൽ എരുമേലിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുമ്പോൾ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. രാത്രിയിൽ ഈ ആശുപത്രിയിൽ പോയി സമയം പാഴാക്കുന്നതിനേക്കാൾ നല്ലത് കാഞ്ഞിരപ്പള്ളിയിലോ കോട്ടയത്തോ ചികിത്സ തേടുന്നതാണ് നല്ലതെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം താലൂക്ക് ആശുപത്രിയാക്കി ഉയർത്തിയാൽ വാച്ചർ നിയമനം അടക്കം ചികിത്സയും സുരക്ഷയും ഉൾപ്പെടെയുള്ള പരാതികൾക്ക് പരിഹാരം ഉണ്ടാകുമെന്ന് പൊതുപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച മുഖ്യമന്ത്രി ആരോഗ്യ മന്ത്രി വകുപ്പ് ഡയറക്ടർ തുടങ്ങിയവരെ കണ്ട് ഒട്ടേറെ തവണ നിവേദനങ്ങൾ നൽകിയെങ്കിലും വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്.
