കൊച്ചി വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് പിടികൂടി. കൊച്ചി സ്വദേശിയായ ഷാജിയെന്നയാളാണ് പിടിയിലായത്. പ്രതിയെ മരട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇരുവരും തമ്മിൽ നേരത്തെ പരിചയം ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിക്കൊപ്പം യുവതി നടന്നു പോകുന്ന ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. ഇരുവരും കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

ട്രാക്കിന് സമീപം പിന്നീട് ഷാജി ഒറ്റയ്ക്ക് നടന്നു പോകുന്ന ദൃശ്യങ്ങളും പൊലീസ് കിട്ടി. ഈ സമയം ഷാജിയുടെ ഷർട്ടിൽ രക്തക്കറ ഉണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കോട്ടയം സ്വദേശിയായ സുധ ബേബിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഉപയോഗശൂന്യമായ പാളം എന്നറിയാതെ കൊലപാതകി, മൃതദേഹം ഉപേക്ഷിച്ചതോടെയാണ് ആത്മഹത്യയെന്ന് വരുത്തി തീർക്കാനുള്ള ശ്രമം പൊളിഞ്ഞത്.

