തിരുവനന്തപുരം: വിജയസാധ്യതകൾ മാറിമറിഞ്ഞ ആവേശപ്പോരാട്ടത്തിനൊടുവിൽ ആറ്റിങ്ങലിൽ സിറ്റിങ് എംപി അടൂർ പ്രകാശിന് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അടൂർ പ്രകാശ് വിജയിച്ചത്. അവസാന നിമിഷം വരെ കടുത്ത പോരാട്ടം കാഴ്ച‌വച്ച സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി. ജോയിയെ പിന്തള്ളിയാണ് അടൂർ പ്രകാശിന്റെ വിജയം. മൂന്നാം സ്ഥാനത്തായെങ്കിലും, മണ്ഡലത്തിന്റെ ചരിത്രത്തിൽ എൻഡിഎയ്ക്കായി ഏറ്റവും കൂടുതൽ വോട്ടുകളെന്ന റെക്കോർഡുമായി കേന്ദ്രമന്ത്രി വി.മുരളീധരനും കടുത്ത പോരാട്ടം കാഴ്ചവച്ചു.

വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും ജോയിയുടെയും അടൂർ പ്രകാശിന്റെയും ഭൂരിപക്ഷം മാറിമറിഞ്ഞു. ഇടയ്ക്ക് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ ഒന്നാമതെത്തി. കഴിഞ്ഞ തവണ ബിജെപിക്കായി മത്സരിച്ച ശോഭാ സുരേന്ദ്രൻ പിടിച്ച വോട്ടുകളെക്കാൾ കൂടുതൽ മുരളീധരൻ നേടി. ഇതോടെയാണ് മത്സരം കടുത്തത്. അവസാന നിമിഷം വരെ മുന്നിലായിരുന്ന വി.ജോയിയെ, ക്ലൈമാക്‌സിൽ പിന്നിലാക്കിയാണ് അടൂർ പ്രകാശ് ആവേശ ജയം പിടിച്ചെടുത്തത്. അടൂർ പ്രകാശിന്റെ വിജയത്തോടെ, ഇത്തവണയും ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള ഇടത് പ്രാതിനിധ്യം ഒന്നിൽ ഒതുങ്ങുമെന്ന് ഉറപ്പായി.

പാലക്കാട് സീറ്റ് പ്രതീക്ഷിച്ച ശോഭാസുരേന്ദ്രൻ കഴിഞ്ഞ തവണ അപ്രതീക്ഷിതമായാണ് ആറ്റിങ്ങലിലെത്തിയത്. ശബരിമല വിഷയം കത്തിനിൽക്കുന്ന കാലമായതിനാൽ വോട്ട് വിഹിതത്തിലും വർധനയുണ്ടായി. മുൻ തിരഞ്ഞെടുപ്പിൽ എസ്.ഗിരിജകുമാരി നേടിയ 90528 വോട്ടുകൾ ശോഭ 248081 വോട്ടായി ഉയർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് 380995 വോട്ടു നേടിയപ്പോൾ സിപിഎം സ്‌ഥാനാർഥി സമ്പത്തിനു ലഭിച്ചത് 342748 വോട്ടുകൾ. അടൂർ പ്രകാശിന്റെ ഭൂരിപക്ഷം 38247 വോട്ട്.

വോട്ട് വിഹിതം വർധിച്ചതോടെ മണ്ഡലത്തിൽ ബിജെപിയുടെ താൽപര്യം വർധിച്ചു. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ ഈ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം മൂന്നുലക്ഷത്തിനു മുകളിലെത്തിച്ചു. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം.

Leave a Reply

Your email address will not be published. Required fields are marked *

You missed