മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനം. രാവിലെ പത്തരയോടെ തൃശ്ശൂർ കളക്ടറേറ്റിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഇത്തവണത്തെ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കുടമാറ്റത്തിൻ്റെ പൊലിമ കുറച്ച് നടത്തും. പത്തിൽ താഴെ കുടകൾ മാത്രമായിരിക്കും മാറ്റുക.

സാധാരണയായി പൂരം അവസാനിക്കുന്ന സമയത്താണ് വെടിക്കെട്ട് നടത്തുക. ഇത്തവണ ഈ വെടിക്കെട്ടിന് പകരം കതിന പൊട്ടിക്കും. അതേസമയം, ആനകളുടെ എണ്ണത്തിലും മേളത്തിൻ്റെ കാര്യത്തിലും വ്യത്യാസമുണ്ടാവില്ല. 15 ആനകൾ വീതം ഇരുപക്ഷത്തുമായി അണിനിരക്കും.


