കാഞ്ഞിരപ്പള്ളി: യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ ശൗചാലയം ഇല്ലാത്ത പ്രശ്‌നത്തിന് പരിഹാരമായി. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും 15 ലക്ഷംരൂപ വീതം വിനിയോഗിച്ച് നിർമിച്ച ടേക്ക് എ ബ്രേക്ക് വഴിയോരവിശ്രമകേന്ദ്രം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തുറന്നുനൽകി.
മഴക്കാലമെത്തിയാൽ ബസ്‌സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ മലിനജലക്കുഴി ഉറവമൂലം നിറയുന്നതിനാൽ അടച്ചിടുന്ന സ്ഥിതിയായിരുന്നു. പേട്ടക്കവലയിലെ പൊതുശൗചാലയം ഉപയോഗയോഗ്യവുമല്ലായിരുന്നു. ദേശീയപാതയിൽനിന്ന് മണിമല റോഡിലേക്ക് തിരിയുന്ന ജങ്ഷനിലാണ് വഴിയോരവിശ്രമകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശൗചാലയങ്ങളും കോഫീ ഷോപ്പും ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, സ്ഥിരം സമിതി അധ്യക്ഷരായ റിജോ വാളാന്തറ തുടങ്ങിയവർ പ്രസംഗിച്ചു.
