കൊല്ലം: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിലെ മുഖ്യപ്രതികളായ രണ്ടു പേർ പിടിയിൽ. കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ ജോൺസൺ (21), കാശിനാഥൻ എന്നിവരാണ് പിടിയിലായത്. ഇന്നു പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് സിൻജോയെ പിടികൂടിയത്.
കാശിനാഥൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സിൻജോയ്ക്കും കാശിനാഥനും ഉൾപ്പെടെ പിടിലാകാനുള്ള നാല് പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസിൽ 13 പേർ പിടിയിലായി. 11 പേര്‍ റിമാന്‍ഡിലാണ്.
ക്യാംപസിൽ സിദ്ധാർഥനെതിരായ എല്ലാ അക്രമങ്ങൾക്കും നേതൃത്വം നൽകിയത് എസ്എഫ് ഐയുടെ യൂണിറ്റ് ഭാരവാഹിയായ സിൻജോ ജോൺസൺ ആണെന്ന് സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് പറഞ്ഞിരുന്നു. ഇന്നലെ വീട്ടിലെത്തിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് മകനെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് സിൻജോയാണെന്നും ജയപ്രകാശ് പറഞ്ഞു.
കഴിഞ്ഞദിവസം കീഴടങ്ങിയ കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ (23), എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ (23), കോളജ് യൂണിയൻ അംഗം എൻ.ആസിഫ്ഖാൻ(25), മലപ്പുറം സ്വദേശിയായ അമീൻ അക്ബർ അലി (25) എന്നിവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു. ആദ്യം പിടിയിലായ 6 പേരും റിമാൻഡിലാണ്. സിദ്ധാർഥനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ 31 പേർ ഉൾപ്പെട്ടതായി ആന്റി റാഗിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
സിന്‍ജോ മകനെ മര്‍ദ്ദിക്കുക മാത്രമല്ല, ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് മറ്റു വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതായും സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു. ‘സിന്‍ജോ തലവെട്ടും എന്ന് പറഞ്ഞു. വീട്ടില്‍ പോയി മര്യാദയ്ക്ക് തിരിച്ചുവരണമെന്ന് വിദ്യാര്‍ഥികളോട് കോളജ് അധികൃതരും പറഞ്ഞു. നടന്ന കാര്യം ഒന്നും പറയരുത്. സിന്‍ജോയും സുഹൃത്തുക്കളും ചേര്‍ന്ന് സിദ്ധാര്‍ഥിനെ മുറിയില്‍ കൊണ്ടുപോയി ചെയ്തതാണ് അങ്കിളേ’- മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞതായി സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു.