ഷുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവ്. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകരായ പതിനേഴ് പേരാണ് കേസിലെ പ്രതികള്‍.

ഈ മാസം 18 മുതല്‍ ഷുഹൈബ് വധക്കേസ് വിചാരണ നടക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ മൂന്ന് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷന്‍ പൂര്‍ത്തിയാക്കി. പ്രതികളെ ഇവര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ പ്രതികളുടെ അഭിഭാഷകര്‍ ക്രോസ് വിസ്താരത്തിനു തയാറായില്ല. ഇന്ന് കോടതിയില്‍ ഹാജരായ പ്രതികളുടെ അഭിഭാഷകര്‍ ക്രോസ് വിസ്താരം നടത്തുന്നില്ലെന്നു കോടതിയെ അറിയിച്ചു. കേസ് നിലവിലെ കോടതിയില്‍നിന്നു മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം നടത്തുന്നതില്‍നിന്ന് അഭിഭാഷകര്‍ വിട്ടുനിന്നത്.

അഭിഭാഷകരുടെ തീരുമാനം തന്നെയാണോ പ്രതികള്‍ക്കുമെന്നു കോടതി ചോദിച്ചപ്പോള്‍ അതെയെന്നു പ്രതികള്‍ മറുപടി നല്‍കി. അതേസമയം, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി ഇവരുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. 2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്ക്ക് മട്ടന്നൂര്‍ കീഴൂര്‍ തെരുവിലെ ഉറി എന്ന തട്ടുകടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോള്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

ആകാശ് തില്ലങ്കേരി, റജില്‍ രാജ്, എ. ജിതിന്‍, സി.എസ്. ദീപ്ചന്ദ്, ടി.കെ. അസ്‌കര്‍ കെ. ബൈജു (44), തില്ലങ്കേരി ആലയാട് പുതിയപുരയില്‍ പിപി. അന്‍വര്‍ സാദത്ത്, പാലയോടുമുട്ടില്‍ കെ. അഖില്‍, തെരൂര്‍ സാജ് നിവാസില്‍ കെ. സഞ്ജയ്, രജത് നിവാസില്‍ കെ രജത്, എളമ്പാറ കമ്മാനം കാട്ടൂര്‍ ഹൗസില്‍ കെ.വി. സംഗീത്, മട്ടന്നൂര്‍ കിളിയങ്ങാട് മേറ്റടി പുതിയവീട്ടില്‍ പി.കെ. അഭിനാഷ്, എടയന്നൂര്‍ പാലയോട് തെരൂര്‍ കുട്ടിക്കുന്ന് നിലാവ് ഹൗസില്‍ സി. നിജില്‍, എളമ്പാറ അഭിനന്ദനം ഹൗസില്‍ കെ.പി. പ്രശാന്ത്, പാലയോട് തെരൂര്‍ പാലത്താന്‍കുന്ന് എ.പി. സിനീഷ്, എ.കെ. സുബീന്‍, മുഴക്കുന്ന് ഗ്രാമം കേളോത്ത് ഹൗസില്‍ വി. പ്രജിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

Leave a Reply

Your email address will not be published. Required fields are marked *

You missed