അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ച് ഹൈക്കോടതി. ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ കോടതി വെറുതെ വിട്ടു 12 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇവര്‍ 50,000 രൂപ പിഴയും അടയ്ക്കണം. മധുവിൻറെ അമ്മയ്ക്ക് 30,000 രൂപ നൽകണം. പതിനാറാം പ്രതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. നിലവിൽ ജയിലിൽ കഴിഞ്ഞ സമയം കഴിച്ച് ബാക്കിയുള്ള കാലയളവിലെ ശിക്ഷ അനുഭവിച്ചാൽ മതി.

പതിനാറാം പ്രതി ഉടൻ തന്നെ കീഴടങ്ങി ബാക്കിയുള്ള ശിക്ഷാ കാലാവധി അനുഭവിക്കണമെന്നും കോടതി. . 2018 ല്‍ അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റാണ് മധു മരിച്ചത്.ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും, ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു.

2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ, ആദിവാസി യുവാവായ മധുവിനെ ഒരുസംഘം ആൾക്കൂട്ടം മോഷണക്കുറ്റം ആരോപിച്ച് കൈകൾ ബന്ധിച്ച് അതിക്രൂരമായി മർദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പൊലീസിന് മധുവിനെ കൈമാറി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മധു മരിച്ചു.കേസില്‍ ആകെ 16 പ്രതികളാണ് ഉണ്ടായിരുന്നത്.

ഇതില്‍ രണ്ടുപേരെ മണ്ണാര്‍ക്കാട് കോടതി വെറുതെ വിട്ടിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രിൽ അഞ്ചിനാണ് കോടതി ശിക്ഷ വിധിച്ചത്. 14 പ്രതികളിൽ 13 പേർക്കും ഏഴുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് പ്രതികളെ ശിക്ഷിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയും വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *