സന്തോഷ് ട്രോഫി ഫുട്ബോളിൽ കിരീടം ചൂടി നാടിന് പുതുവത്സരസമ്മാനം സമ്മാനിക്കാൻ കേരളം ഇന്നിറങ്ങും. സന്തോഷ് ട്രോഫിയിൽ ഇന്നാണ് കേരളം-ബംഗാൾ ഫൈനൽ. രാത്രി 7.30ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് കിക്കോഫ്. ടൂർണമെന്റിൽ അപരാജിതരായി ഫൈനലിലേക്ക് കുതിച്ച കേരളത്തിന് ഇനി കിരീടത്തിലേക്ക് എത്താൻ ബംഗാൾ കടമ്പ കടന്നാൽ മതി.

ടൂർണമെന്റിൽ എതിരാളികളുടെ വല നിറച്ച് മുന്നേറുന്ന കേരളം ഗ്രൂപ്പ് ഘട്ടംമുതൽ 10 കളിയിൽ 35 ഗോൾ അടിച്ചു കൂട്ടിയിട്ടുണ്ട്. മണിപ്പൂരിനെതിരെ നാല് ഗോളുകളുടെ വിജയത്തിളക്കവുമായാണ് കേരളം ഫൈനലിലെത്തിയത്. മിക്ക മത്സരങ്ങളും വലിയ മാർജിനിൽ വിജയിക്കാനായതും കേരള ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ സർവീസസിനെ 2 ഗോളിന് തോൽപ്പിച്ചാണ് ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിൽ എത്തിയത്.

കേരളത്തിന്റെ 16-ാം സന്തോഷ് ട്രോഫി ഫൈനലാണിത്. ഏഴ് തവണ ജേതാക്കളായ കേരളം എട്ടാം കിരീടമെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ബംഗാളിനെതിരെ കളത്തിലിറങ്ങുന്നത്. 8 തവണ കേരളം റണ്ണറപ്പും ആയിരുന്നു. അതേസമയം 47-ാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിലെത്തുന്നത്. 33-ാം കിരീടമാണ് ബംഗാളിന്റെ ലക്ഷ്യം.
സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ ഇരുടീമുകളും അഞ്ചാമത്തെ തവണയാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. നാല് തവണയും ഷൂട്ടൗട്ടാണ് വിജയികളെ നിശ്ചയിച്ചത്. രണ്ട് തവണ ബംഗാൾ ജയിച്ചപ്പോൾ രണ്ട് തവണ കേരളവും കപ്പിൽ മുത്തമിട്ടു.
