ബോളിവുഡ് താരം സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വീട്ടിൽ വെച്ച് കുത്തേറ്റ സംഭവത്തിൽ യഥാർഥ പ്രതി പിടിയിലായെന്ന് മുംബൈ പൊലീസ്. പിടിയിലായ പ്രതി റസ്റ്റാറന്റ് ജീവനക്കാരനാണ്. ഇയാളുടെ പേര് വിജയ് ദാസ് എന്നാണ്. താനെ വെസ്റ്റിലെ ലേബർ ക്യാമ്പിൽ നിന്നാണ് വിജയ് ദാസിനെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. ഒമ്പതു മണിയോടെ കേസ് സംബന്ധിച്ച് മുംബൈ പൊലീസ് വാർത്താസമ്മേളനം നടത്തും.
വെയ്റ്ററായും കെട്ടിട നിർമ്മാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് വിജയ് ദാസ്. നേരത്തേ മുംബൈയിലെ പബ്ബിലും ജോലി ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് മുംബൈ ക്രൈംബ്രാഞ്ച് അറിയിച്ചു.

നേരത്തേ ഛത്തീസ്ഗഢിൽ നിന്ന് ഒരാളെ പിടികൂടിയിരുന്നു. എന്നാൽ ഇയാൾ തന്നെയാണോ സെയ്ഫിനെ ആക്രമിച്ചതെന്ന കാര്യത്തിൽ പൊലീസിന് ഉറപ്പില്ലായിരുന്നു. അതിനു ശേഷം മധ്യപ്രദേശിൽ നിന്നും ഒരാെള കസ്റ്റഡിയിലെടുക്കുകയുണ്ടായി.
വ്യാഴാഴ്ച പുലർച്ചെയാണ് 54കാരനായ സെയ്ഫിനെ അക്രമി കുത്തി പരിക്കേൽപ്പിച്ചത്. കഴുത്തിലും നട്ടെല്ലിനു സമീപത്തും കൈയിലും ഉൾപ്പെടെ പരിക്കേറ്റ താരം മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. സെയ്ഫിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചു. അക്രമിയുടെ ലക്ഷ്യം മോഷണം തന്നെയാണോ എന്ന കാര്യത്തിലും സംശയമുണ്ട്.
സെയ്ഫിന് ആറ് തവണ കുത്തേറ്റതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. കുത്തേറ്റ സെയ്ഫ് അലി ഖാനെ കുടുംബാംഗങ്ങളും ജോലിക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അക്രമിക്കു വേണ്ടിയുള്ള അന്വേഷണത്തിനിടെ മുപ്പതോളം സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. കെട്ടിടത്തിലെ ആറാം നിലയിലെ ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് അക്രമിയെ തിരിച്ചറിയാനായത്.

ബാന്ദ്ര വെസ്റ്റിൽ, നിരവധി ബോളിവുഡ് താരങ്ങളുടെ താമസസ്ഥലമായ 12 നില കെട്ടിടത്തിലാണ് സെയ്ഫ് അലി ഖാൻ, ഭാര്യ കരീന കപൂർ, മക്കൾ എന്നിവർ താമസിക്കുന്നത്. നാല് നിലകളിലായാണ് സെയ്ഫിന്റെ വസതി. ഇതിന്‍റെ തൊട്ടടുത്ത കെട്ടിടം വഴിയാണ് ആക്രമി കയറിയതെന്ന് പൊലീസ് പറയുന്നു. കോമ്പൗണ്ടിനകത്ത് കയറിയ അക്രമി, സ്റ്റെയർകേസ് വഴി സെയ്ഫിന്റെ വസതിയുടെ പിൻവശത്ത് എത്തി. പിന്നീട് ഫയർ എക്സിറ്റ് വഴി അകത്ത് കടക്കുകയായിരുന്നു.
