നിയമസഭ തെരഞ്ഞെടപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാൻ സമ്മതം മൂളി നടനും സംവിധായകനുമായ രമേഷ് പിഷാരടി. കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ രമേഷ് പിഷാരടയുമുണ്ട്. പാലക്കാട് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേഷ് പിഷാരടി സ്ഥാനാര്‍ത്ഥിയായേക്കും. കെ മുരളീധരൻ വട്ടിയൂർക്കാവ് ഉറപ്പിച്ചതോടെ പിഷാരടിയുടെ പേരാണ് അന്തിമപരിഗണനയിലുള്ളത്. കണ്ണൻ ഗോപിനാഥന്‍റെ പേരും ചർച്ചയിൽ വന്നിരുന്നു.

കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടിക എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ യാത്രക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. അന്‍പത് പേരുടെ പട്ടിക എപ്പോള്‍ വേണമെങ്കിലും പുറത്ത് വിടാന്‍ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അവകാശപ്പെട്ടു. സിറ്റിംഗ് മണ്ഡലങ്ങളും, ഒറ്റപ്പേരിലെത്തിയ മറ്റ് മണ്ഡലങ്ങളുമുള്‍‍പ്പെടുന്ന പട്ടികയാണ് ഇന്നത്തെ ചര്‍ച്ചയില്‍ മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയത്.

മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിയുമായി രണ്ട് മണിക്കൂറോളം നേരം ചര്‍ച്ച നടത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആദ്യ ഘട്ട പട്ടിക കൈമാറിയത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെയുള്ളിടത്ത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടേയെന്നാണ് ഒടുവിലത്തെ തീരുമാനം. പാലക്കാടും,‌ തൃപ്പൂണിത്തുറയിലും ചര്‍ച്ചകള്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *