തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘പ്രിയദർശിനി’ സൗജന്യ വനിതാ ബസ് സർവീസ് പദ്ധതി ഒരു മാസം പൂർത്തിയാക്കി. പദ്ധതി സാധാരണക്കാരായ സ്ത്രീകൾക്കും തൊഴിലാളികൾക്കും വലിയ സാമ്പത്തിക ആശ്വാസം നൽകിയെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.പ്രതിമാസം കുറഞ്ഞ വരുമാനമുള്ള വനിതാ തൊഴിലാളികൾക്ക് യാത്രാച്ചെലവിൽ വലിയ ലാഭം ലഭിക്കുന്നുണ്ടെന്നും ഇത് അവരുടെ ജീവിത നിലവാരത്തിൽ മാറ്റമുണ്ടാക്കുന്നുവെന്നും ഗതാഗത മന്ത്രി സിപി ജോൺ പറഞ്ഞു. ആശുപത്രികളിലേക്ക് പോകുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പദ്ധതി സഹായകരമാണെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, പദ്ധതി സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ബസ് ഉടമകൾ ആരോപിച്ചു.

പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാൻ റിട്ട. ഡിജിപി പത്മകുമാർ ഐപിഎസ് അധ്യക്ഷനായ അഞ്ചംഗ സമിതിയെ സർക്കാർ നിയോഗിച്ചു.പദ്ധതിക്കായി ബജറ്റിൽ 600 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും കെഎസ്ആർടിസിക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയാകില്ലെന്നും സർക്കാർ അറിയിച്ചു. പുതിയ ബസുകൾ ഉടൻ നിരത്തിലിറക്കില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

