ഈരാറ്റുപേട്ട: ചലിക്കുന്ന ബസ്സിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ വയോധികന് എട്ട് വർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മീനച്ചിൽ താലൂക്കിൽ കൊണ്ടൂർ വില്ലേജ്, തിടനാട്, 8-ാം മൈൽ പാറടി കോളനി ഭാഗത്ത് പന്തംമാക്കൽ വീട്ടിൽ ചാക്കോ ജോസഫിനെയാണ് (61) ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത്. പ്രതി പിഴയടയ്ക്കുന്ന തുകയിൽ നിന്നും 10,000 രൂപ ഇരയായ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷാവിധി. കഴിഞ്ഞ 2025 നവംബർ 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന അജി പി. ഏലിയാസ് രജിസ്റ്റർ ചെയ്ത കേസിൽ, എസ്.ഐ അഖിൽ വിജയകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെയും 14 പ്രമാണങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ കോടതിയിൽ ഹാജരായി.


