തിരുവനന്തപുരം: ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്‌പോര്‍ട് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, തിരുവനന്തപുരം ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. എന്‍ഡിഎ ലോക്‌സഭ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്.

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സന്തത സഹചാരിയായിരുന്നു തമ്പാനൂര്‍ സതീഷ്. ഏറെനാളായി അദ്ദേഹം കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുകയായിരുന്നു. കെപിസിസി പുനഃസംഘടനയില്‍ പരിഗണിക്കാതിരുന്നതോടെ, പാര്‍ട്ടി വിടുകയും ചെയ്തു.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി നിന്നിരുന്ന വ്യക്തിയാണ് പത്മിനി തോമസ്. കെപിസിസി കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പത്മിനിയെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് സീറ്റ് നിഷേധിച്ചു. 1982ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെങ്കലവും റിലേയില്‍ വെള്ളിയും നേടി. അര്‍ജുന അവാര്‍ഡും ജിവി രാജ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം, കോണ്‍ഗ്രസില്‍ നിന്ന് നിരവധി പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ്, മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും ബിജെപി പാളയത്തിലെത്തുമെന്ന് സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You missed