കോട്ടയം: വാരിശേരിയിൽ വഴിയ്ക്കായി മതിൽ പൊളിച്ചതിനെ തുടർന്ന് തർക്കമുണ്ടായ സ്ഥലത്ത് വഴിയില്ലാത്തതിനെ തുടർന്ന് ഒരു ജീവൻ കൂടി പൊലിഞ്ഞു. വഴിയില്ലാത്തതിനെ തുടർന്ന് കൃത്യ സമയത്ത് വാഹനം എത്തിക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ വയോധികയാണ് മരിച്ചത്.

ചുങ്കം വാരിശേരി ഇടാട്ടുതറയിൽ സഫിയ (70) ആണ് കഴിഞ്ഞ ദിവസം കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാനാവാതെ മരിച്ചത്. ഇവരുടെ മകൻ നസീൻ ഇ.ബിയെ മതിൽ പൊളിച്ച കേസുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രവേശിക്കുന്നതിൽ നിന്നും പൊലീസ് വിലക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ഇയാളുടെ ഉമ്മയുടെ മരണം സംഭവിച്ചത്.

അസുഖ ബാധിതയായി മാസങ്ങളോളമായി കിടപ്പിലായിരുന്നു സഫിയ. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ഇവർക്ക് അസുഖം മൂർച്ഛിച്ചത്. തുടർന്ന്, അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. മകൻ കേസുമായി ബന്ധപ്പെട്ട് നാട്ടിൽ കയറാനാവാത്ത സ്ഥിതിയുണ്ടായിരുന്നതിനാൽ അയൽവാസികൾ ചേർന്ന് കസേരയിൽ ഇരുത്തി പൊക്കിയെടുത്താണ് ഇവരെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയത്.
മതിൽ പൊളിച്ച വഴിയുടെ സമീപത്ത് വരെ മാത്രമാണ് വാഹനം എത്തിയിരുന്നത്. നടപ്പുവഴി മാത്രമുള്ള പ്രദേശത്തു കൂടി പൊക്കിയെടുത്താണ് ഇവരെ വഴിയിൽ കിടന്ന വാഹനത്തിൽ എത്തിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കലും മരണം സംഭവിച്ചിരുന്നു. തുടർന്ന്, ഭൗതിക ദേഹം വീട്ടിലെത്തിച്ചതും സ്ട്രച്ചറിൽ ആളുകൾ ചേർന്ന് ചുമന്ന് എടുത്താണ്.

നേരത്തെ ഇവർ വഴിയ്ക്കായി പ്രദേശത്തെ മതിൽ പൊളിച്ചത് വിവാദമായി മാറിയിരുന്നു. തുടർന്ന് നാലു പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ ഇപ്പോൾ വീട്ടമ്മ രോഗം ബാധിച്ച് മരിച്ചത്.
