കാഞ്ഞിരപ്പള്ളി : സ്കൂൾ സ്പോർട്സ് രംഗത്ത് രാജ്യത്തിനാകെ മാതൃകയായി വലിയൊരു കുതിപ്പിലാണ് കേരളമെന്ന്, കായികമന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കുന്നുംഭാഗം ഗവ. സ്കൂളിൽ നിർമിക്കുന്ന സ്പോർട്സ് സ്കൂളിന്റെ ശിലാസ്ഥാപനം നടത്തി പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്പോർട്സ് സ്കൂളുകൾക്ക് പ്രത്യേക സിലബസ് അടുത്തവർഷം ആരംഭിക്കും. എല്ലാ പഞ്ചായത്തിലും മൈതാനങ്ങളുള്ള സംസ്ഥാനമായി കേരളം മാറും.

കുന്നുംഭാഗം സ്പോർട്സ് സ്കൂളിൽ നിർമിക്കാനിരിക്കുന്ന സിന്തറ്റിക്ക് ട്രാക്കിന് 200 മീറ്റർ എന്നുള്ളത് 400 മീറ്ററാക്കിമാറ്റും. ഇതിന് കൂടുതൽ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ ആന്റണി മാർട്ടിൻ, കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ. ജീവൻബാബു, കായികവകുപ്പ് ഡയറക്ടർ പി.ഐ.എ. വിഷ്ണുരാജ്. ചീഫ് എൻജിനിയർ പി.കെ. അനിൽകുമാർ,

പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ്കുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഭിലാഷ് ചന്ദ്രൻ, തോമസ് കുന്നപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. കിഫ്ബി മുഖേന 27.70 കോടി ചെലവഴിച്ചുള്ള നിർമാണപ്രവർത്തനങ്ങളാണ് നടത്തുന്നത്.


