മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടി കൽപന വിടവാങ്ങിയിട്ട് ഇന്നേക്ക് 8 വർഷം. 2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടി കൽപനയുടെ മരണവാര്‍ത്ത പാഞ്ഞെത്തിയത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് പ്രേക്ഷകരുടെ പ്രിയനടിയെ അവരിൽ നിന്നും ഞൊടിയിടയിൽ കവര്‍ന്നെടുത്തത്.
മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ കൽപന എന്ന പ്രതിഭ അവിസ്മരണീയമാക്കി. 1965 ഒക്ടോബര്‍ അഞ്ചിന് ജനിച്ച കല്‍പ്പന ബാലതാരമായാണ് സിനിമയിൽ അരങ്ങേറിയത്. പിന്നീട് ഭാഗ്യരാജിനൊപ്പം ‘ചിന്നവീട്’ എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ചതോടെ ചുരിങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമാലോകത്ത് കൽപന തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ഹാസ്യം കൈകാര്യം ചെയ്യാൻ മാത്രമല്ല മികച്ച രീതിയിൽ സ്വഭാവ നടിയായും അവര്‍ വെള്ളിത്തിരയിൽ മിന്നിമറഞ്ഞു. അവസാന കാലഘട്ടങ്ങളിൽ ഇവര്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ തന്മയത്വമുള്ള ശക്തമായ വേഷങ്ങളായിരുന്നു. മാര്ട്ടിന് പ്രക്കാട്ട് ഒരുക്കിയ ‘ചാര്‍ലി’യാണ് കൽപന അഭിനയിച്ച അവസാന ചിത്രം.
നാടകപ്രവര്‍ത്തകരായ വി.പി നായരുടേയും വിജയലക്ഷ്മിയുടേയും മകളാണ് കല്‍പ്പന. പ്രിയദർശിനിയെന്നാണ് മുഴുവന്‍ പേര്. നടിമാരായ കലാരഞ്ജിനിയും ഉര്‍വശിയും സഹോദരിമാരാണ്. കമൽ റോയ്, നന്ദു എന്നിവർ സഹോദരന്മാരുമാണ്.