തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി. ജോയിയുടെ അമ്മയ്ക്ക് സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ മന്ത്രി വി ശിവൻകുട്ടി മാരായമുട്ടത്തെ വീട്ടിലെത്തി കൈമാറി.
ജോയിയുടെ കുടുംബത്തിന് വീട് വച്ച് നൽകാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. ഒരു കോടി രൂപ ജോയിയുടെ അമ്മയ്ക്ക് നൽകണമെന്ന് റെയിൽവേയോട് ആവശ്യപ്പെടാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജോയിയുടെ വീട്ടിലെത്തി അമ്മ മെൽഹിയെ കണ്ടു. അമ്മയുടെ ചികിത്സ ചെലവ് പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് വിഡി സതീശൻ അറിയിച്ചു. സർക്കാർ നൽകിയ നഷ്ടപരിഹാര തുക കുറഞ്ഞുപോയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 30 ലക്ഷം രൂപ നൽകണമെന്നായിരുന്നു വിഡി സതീശന്റെ ആവശ്യം. എന്നാൽ, അത് പ്രതിപക്ഷ നേതാവിന്റെ ആവശ്യം മാത്രമാണെന്നും ഒന്നും പറയാനില്ലെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.