ഇ20 പെട്രോൾ സുരക്ഷിതം; മലിനീകരണ ആരോപണങ്ങൾ തള്ളി എണ്ണക്കമ്പനികൾ, രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് ഇതാണ് രാജ്യത്ത് ഉപയോഗിക്കുന്ന എഥനോൾ കലർന്ന ഇ20 പെട്രോളിൽ അമിതമായ ക്ലോറൈഡ് അംശവും ഈർപ്പം കലർന്നതായും ഉയർന്നുവന്ന ആരോപണങ്ങൾ തള്ളി പൊതുമേഖലാ എണ്ണക്കമ്പനികൾ. രാജ്യവ്യാപകമായി നടത്തിയ വിശദമായ പരിശോധനകളിൽ ഇന്ധന മലിനീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവർ വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ ഇ20 ഇന്ധന വിതരണ ശൃംഖലയിലും ശാസ്ത്രീയമായി ക്രമീകരിച്ച റാൻഡം പരിശോധനകളാണ് നടത്തിയത്. പരിശോധനകളിൽ ഇന്ധനത്തിന്റെ ഗുണനിലവാരം നിശ്ചിത മാനദണ്ഡങ്ങൾക്കുള്ളിൽ തന്നെയാണെന്ന് സ്ഥിരീകരിച്ചതായും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.

എഥനോളിലെ ക്ലോറൈഡിന് കർശന നിയന്ത്രണം
പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ ക്ലോറൈഡ് അളവിന് കേന്ദ്ര സർക്കാർ കർശന മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. റിഫൈനറികൾ, എഥനോൾ നിർമ്മാണശാലകൾ, ഡിപ്പോകൾ, ടെർമിനലുകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ ഉയർന്ന ആവൃത്തിയിലുള്ള പരിശോധനാ സംവിധാനവും നിലവിലുണ്ട്. ഇതിന് പുറമെ പെട്രോൾ പമ്പുകളിൽ വെള്ളം കലരുന്നുണ്ടോയെന്നും ഇന്ധനത്തിന്റെ സാന്ദ്രതയുമടക്കമുള്ള കാര്യങ്ങൾ ദിവസത്തിൽ 8 മുതൽ 12 തവണ വരെ പരിശോധിക്കുന്നുണ്ടെന്നും എണ്ണക്കമ്പനികൾ വ്യക്തമാക്കി.

റിഫൈനറികളിൽ നടത്തിയ പരിശോധനയിലും പ്രശ്‍നമില്ല
രാജ്യത്തെ വിവിധ റിഫൈനറികളിൽ നിന്ന് യാദൃച്ഛികമായി ശേഖരിച്ച 100ലധികം പെട്രോൾ സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. എല്ലാ സാമ്പിളുകളിലും ക്ലോറൈഡ് അളവ് 1 പിപിഎം അല്ലെങ്കിൽ അതിൽ താഴെയായിരുന്നു. റിഫൈനറിയിൽ നിന്ന് പുറത്തേക്ക് അയക്കുന്ന പെട്രോൾ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നതായി കമ്പനികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed