കൊൽക്കത്ത: യോഗമില്ല.! ഇത്തവണയും പടിക്കൽ കാലമുടച്ച് ദക്ഷിണാഫ്രിക്ക..!! 1999, 2007, 2015 വർഷങ്ങളിൽ ലോകകപ്പ് സെമിയിൽ പിടികൂടിയ ദുർഭൂതം 2023-ലും പ്രോട്ടീസിനെ വിട്ടകന്നില്ല.

ആദ്യമായി ലോകകപ്പ് ഫൈനൽ കളിക്കുകയെന്ന ദക്ഷിണാഫ്രിക്കൻ ടീമിന്റെ മോഹങ്ങൾ തല്ലിത്തകർത്ത് നാടകീയത നിറഞ്ഞ സാധ്യതകൾ മാറിമറിഞ്ഞ സസ്പെൻസ് ത്രില്ലർ പോരാട്ടത്തിനൊടുവിൽ ഓസ്ട്രേലിയ തങ്ങളുടെ എട്ടാം ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തു.

സെമിയിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് കീഴടക്കി അഞ്ചു തവണ ജേതാക്കളായ ഓസീസ് ആറാം കിരീടം ലക്ഷ്യമിട്ട് നവംബർ 19-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരായ കലാശപ്പോരിനിറങ്ങും.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് സംഘം 47.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഓസീസ് ബാറ്റിങ്ങിനെ കാര്യമായി പരീക്ഷിച്ചാണ് ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്.

അർധ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റെയും നിർണായക ഘട്ടങ്ങളിൽ മികച്ച ഇന്നിങ്സ് കാഴ്ചവെച്ച ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ജോഷ് ഇംഗ്ലിസ് എന്നിവരുടെയും പ്രകടനങ്ങളാണ് കടുത്ത പോരാട്ടത്തിൽ ഓസീസിനെ തുണച്ചത്.
