കണ്ണൂർ: പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും കാറടക്കം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പൊലീസിന്റെ പിടിയിലായി. ചൊക്ലി നെടുമ്പ്രത്തെ അഭിനവിനെ (27) ആണ് കണ്ണൂർ റൂറൽ എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്. സംഭവശേഷം ഇരിട്ടിയിലെ ഒരു രഹസ്യകേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.

ജൂൺ രണ്ടിന് പുലർച്ചെ അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഹാരാഷ്ട്രയിൽ നിന്ന് തലശേരിയിലേക്ക് വരികയായിരുന്ന കുമാർ ജലന്തർ നിഗം, ഭാര്യ, രണ്ട് കുട്ടികൾ, ഡ്രൈവർ എന്നിവർ സഞ്ചരിച്ച കാർ സംഘം തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. കാറിലുണ്ടായിരുന്ന മുപ്പത് പവനോളം സ്വർണ്ണവും ഒന്നരക്കോടിയോളം രൂപയുമാണ് കൊള്ളയടിച്ചത്. തട്ടിയെടുത്ത കാർ പിന്നീട് പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപമുള്ള ജനവാസമില്ലാത്ത പ്രദേശത്ത് തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കാറിൽ നിന്നും രക്തം പുരണ്ട തുണിത്തരങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

മാലൂർ കുണ്ടേരിപൊയിലിലെ അശ്വന്ത് (26), പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടികയിലെ സനു സന്തോഷ് (37), കണ്ണപുരം ചെറുകുന്ന് പൂങ്കാവിലെ കുട്ടൻ എന്ന ആരംഭൻ ഹൗസിൽ ജിജിൽ (38) എന്നിവരെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ സഞ്ചരിച്ച രണ്ട് ഇന്നോവ അടക്കം മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഗൂഢാലോചന നടന്ന മാനന്തവാടിയിലെ ലോഡ്ജിൽ അശ്വന്തിനെ എത്തിച്ച് പൊലീസ് നേരത്തെ തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ഈ പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിനവിനെ പിടികൂടിയത്. സ്വർണ്ണം പൊട്ടിക്കൽ ആസൂത്രണം ചെയ്തത് സനു സന്തോഷ് ആണെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്

അതിനിടെ പിലാത്തറ സ്വർണ്ണം പൊട്ടിക്കൽ കേസിൽ അറസ്റ്റിലായ പ്രധാന പ്രതി സനു സന്തോഷിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം പാർട്ടി നേതൃത്വം നിഷേധിച്ചു. സനു സന്തോഷ് ബിജെപി പ്രവർത്തകനല്ലെന്നും, പ്രതിക്ക് പാർട്ടിയുമായി ബന്ധമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ വ്യക്തമാക്കി. മറ്റ് പാർട്ടികളോട് വിധേയത്വമുള്ള പൊലീസുകാരാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

