കോട്ടയം: സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളിൽ മോക്ക് പോളിംഗ് ആരംഭിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്.

സംസ്ഥാനത്താകെ 1800 പ്രശ്‌ന സാധ്യത ബൂത്തുകളുണ്ടെന്നാണ്വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കന്‌പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശ പ്രകാരം 7 ജില്ലകളിൽ പൂർണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന് പുറമെ രണ്ടാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങിലും ജമ്മുവിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 55 സീറ്റിൽ ബിജെപിയും 18 സീറ്റിൽ കോൺഗ്രസുമാണ് 2019ൽ വിജയിച്ചത്. എല്ലായിടത്തും വോട്ടിങ് യന്ത്രങ്ങളുടെ വിതരണം പൂർത്തിയായി.സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഔട്ടർ മണിപ്പൂരിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
