നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ വക്കാലത്തില്‍ നിന്ന് ഒഴിഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. ഇത് കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയത്.

കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നല്‍കിയത്. ഇതിനിടെ ആഹാരം കഴിക്കാൻ മീൻ കറിയില്ലേയെന്ന് പൊലീസിനോട് അഫാൻ ചോദിച്ചു. ഇന്നലെ ഊണ് കഴിക്കുമ്ബോഴായിരുന്നു സംഭവം. ഊണ് കഴിക്കാൻ താല്‍പര്യം കാണിക്കാത്ത അഫാൻ മീൻ കറിയില്ലേയെന്ന് പൊലീസിനോട് ചോദിക്കുകയായിരുന്നു. ഇല്ലെന്നായിരുന്നു മറുപടി.
അതേസമയം, അഫാന്റെ രക്ത പരിശോധനയില്‍ ലഹരി ഉപയോഗത്തിന്റെ തെളിവുകള്‍ കണ്ടെത്തിയില്ല. മദ്യത്തിന്റെയും അംശം കണ്ടെത്തിയില്ല. കഴിച്ച മദ്യത്തിന്റെ അളവു കുറവായതിനാലാണ് ഇതെന്നാണ് സ്ഥിരീകരണം. കഴിച്ച എലിവിഷത്തിന്റെ അംശം കൂടിയ അളവില്‍ ഉണ്ടായിരുന്നുവെന്നാണ് പരിശോധനാ റിപ്പോർട്ട്. ഇതിനിടെ താനും ആത്മഹത്യ ചെയ്യുമെന്ന് കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട അഫാന്റെ മാതാവ് ഷെമിയുടെ പ്രതികരണം. താൻ ഇളയമകന്റെ കൂടെ പോകുമെന്നമെന്ന് ഷെമി പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്നായിരുന്നു ഷെമിയുടെ പ്രതികരണം.

ഇളയമകൻ കൊല്ലപ്പെട്ടതറിഞ്ഞ ഇന്നലെ മുതല്‍ ഷെമിയുടെ ആരോഗ്യനില വഷളായി. ഷെമിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കും. സാമ്ബത്തിക കാരണങ്ങളാല്‍ ആശുപത്രി മാറ്റാനാണ് ബന്ധുക്കള്‍ ആലോചിക്കുന്നത്. നിലവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലാണ് ഷെമി ചികിത്സയിലുള്ളത്. അതിനിടെ കേസിലെ പ്രതി അഫാന് പൊലീസ് കസ്റ്റഡിയിലരിക്കെ ദേഹാസ്വാസ്ഥ്യമുണ്ടായി.
ചോദ്യം ചെയ്യലിന് അഫാൻ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അഫാനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ചോദ്യം ചെയ്യലില്‍ കൂടുതലൊന്നും പറയാനില്ലന്നാണ് അഫാൻ മറുപടി നല്‍കുന്നത്. കസ്റ്റഡിയില്‍ ലഭിച്ചശേഷം വെഞ്ഞാറമൂട് സിഐ വീണ്ടും മൊഴിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് പ്രതിയുടെ നിസഹകരണം.
ഇന്നലത്തെ ചോദ്യം ചെയ്യലില്‍, കൊലപാതകങ്ങള്‍ താൻ തന്നെയാണ് ചെയ്തതെന്ന് സമ്മതിച്ച അഫാൻ കൊലപാതക പരമ്ബരയിലേക്കു നയിച്ചത് കടബാധ്യതയെന്ന മൊഴി ആവർത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

കുടുംബം കടബാധ്യതയില്‍ മുങ്ങി നില്‍ക്കുമ്ബോള്‍ പിതൃമാതാവിനോടു സാമ്ബത്തിക സഹായം ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ല. ഇവരുടെ കൈവശം രണ്ട് സ്വർണമാലകള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് ഒരു മാല കാണാതായെന്നും അഫാൻ പറഞ്ഞു. ബന്ധുവായ മറ്റൊരാള്‍ക്കു മാല കൊടുത്തെന്നു മനസ്സിലായതോടെ വൈരാഗ്യം തോന്നി. സിനിമകള്‍ കാണാറുണ്ടെങ്കിലും കൊലപാതകത്തിനു സിനിമ പ്രചോദനമായിട്ടില്ല എന്നാണ് അഫാൻ പറഞ്ഞതെന്നു പൊലീസ് പറയുന്നു.
രാവിലെ ആറരയോടെ അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തല കറങ്ങി വീണു. രക്തസമ്മര്‍ദത്തിലെ വ്യതിയാനമാണ് കുഴഞ്ഞുവീഴാനുള്ള കാരണമെന്ന് പൊലീസ് അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
