തൊടുപുഴ: സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചെറുതോണിയില്‍ യുവാവിന് കുത്തേറ്റു. ഭൂമിയാംകുളം സ്വദേശി കണിയാംകുന്നേല്‍ ജിന്‍സിനാണ് (21) കുത്തേറ്റത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചരയോടെ ചെറുതോണി പാലത്തിന് സമീപത്ത് വെച്ചാണ് സംഭവം. ജിന്‍സിന് ബൈക്ക് വാങ്ങാന്‍ പെണ്‍ സുഹൃത്ത് 50,000 രൂപ നല്‍കി. എറണാകുളത്ത് ഇരുവരും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. ഇരുവര്‍ക്കും സഞ്ചരിക്കുന്നതിനായി ബൈക്ക് വാങ്ങുന്നതിനാണ് യുവതി പണം നല്‍കിയത്.

എന്നാല്‍ പിന്നീട് ജിന്‍സ് ഇവരുമായി പിണങ്ങുകയും മറ്റൊരു പെണ്‍കുട്ടിയോട് അടുപ്പം കാണിക്കുകയുമായിരുന്നു. തുടര്‍ന്ന് ബൈക്ക് വാങ്ങാന്‍ നല്‍കിയ പണം തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. കഴിഞ്ഞ ദിവസം രാവിലെ യുവതി മറ്റ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചെറുതോണിയില്‍ എത്തുകയും പണമോ ബൈക്കോ തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ജിന്‍സ് തയ്യാറാവാതെ വന്നതോടെ വാക്കു തര്‍ക്കം ഉണ്ടാവുകയും യുവതിയ്ക്ക് ഒപ്പം എത്തിയവര്‍ ജിന്‍സിനെ കുത്തുകയുമായിരുന്നു.

സംഭവത്തില്‍ ആലപ്പുഴ അവല്‍കുന്ന് കുന്നുകുഴിയില്‍ അതുകുമാര്‍, മാവേലിക്കര തഴക്കര തെക്കേടത്തുകിഴക്കേതില്‍ വി ജെ അഭിജിത്, തലശ്ശേരി ചൊക്ലി സ്വാന്തനം വീട്ടില്‍ യദുകൃഷ്ണന്‍, പാലക്കാട് കുഴല്‍മന്ദം തൂവക്കാട്ട് സി എം അനു എന്നിവരെ ചെറുതോണി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം കാറില്‍ കടന്നു കളഞ്ഞ ഇവരെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. ജിന്‍സിന്റെ പരുക്ക് ഗുരുതരമല്ല. ഇയാള്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *