കൊച്ചി/ മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. 13-ാം വാർഡ് മെമ്പർ സിപിഎമ്മിലെ സുധാകരൻ പി.എസാണ് സ്ക്‌കൂട്ടറിലെത്തിച്ച മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചത്. ഇക്കഴിഞ്ഞ മെയ് 9ന് രാവിലെ നടന്ന സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
സ്കൂട്ടറിലെത്തിയ സുധാകരൻ ആവോലി പഞ്ചായത്ത് പരിധിയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന മാലിന്യം കാലുകൊണ്ട് തട്ടി റോഡരികിൽ നിക്ഷേപിക്കുകയായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രദേശവാസിപഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറായില്ല. പിന്നീട് ജനപ്രതിനിധികളും ആവശ്യവുമായി രംഗത്ത് വന്നതോടെ 1,000 രൂപ മാത്രം പിഴ അടപ്പിച്ചു.
പഞ്ചായത്തിൽ മാലിന്യം തള്ളുന്നതിന് 10,000 രൂപയാണ് പിഴ ഈടാക്കുന്നതെങ്കിലും ജനപ്രതിനിധി തന്നെ മാലിന്യം തള്ളിയതിന് 1,000 രൂപ പിഴ അടപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മാലിന്യം തള്ളിയ പഞ്ചായത്തംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖാണ് പരാതി നൽകിയിരിക്കുന്നത്.
