ചില കാര്യങ്ങള്‍, ചെറിയ ചില വ്യത്യാസങ്ങളോടെയാണെങ്കിലും ലോകത്തെവിടെയും ഏതാണ്ട് ഒരു പോലെയാണ് സംഭവിക്കാറ്. പറഞ്ഞ് വരുന്നത് പുതിയ ജെന്‍സി തലമുറയുടെ (Jency generation – Gen Z) കാര്യം തന്നെ. യുഎസിലെ കൌമാരക്കാരുടെ പ്രശ്നങ്ങളില്‍ നിന്നാണ് അഡോഴസെന്‍സ് എന്ന നെറ്റ്ഫ്ലിക്സ് സീരിസ് സൃഷ്ടിക്കപ്പെടുന്നത്. ഏതാണ്ട് ഇതേ കാലത്താണ് ഇന്ത്യയിലെയും കേരളത്തിലെയും കൌമാരക്കാര്‍ കുറ്റകൃത്യങ്ങളിലേക്ക് കൂടുതലായി ഇറങ്ങുന്നതും.

കേരളത്തിലെ സ്കൂളുകളില്‍ പലതും മയക്കുമരുന്നിന്‍റെ പിടിയിലാണെന്ന് പോലീസ് തന്നെ സമ്മതിക്കുന്ന കാര്യം. എന്നാല്‍ ഈ പ്രശ്നം കേരളത്തിലെ മാത്രം പ്രശ്നമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാസിക്കില്‍ എട്ട് ഒമ്ബത് ക്ലാസിലെ കുട്ടികളുടെ ബാഗ് പരിശോധിച്ച പ്രധാനാധ്യാപകന്‍ ഞെട്ടി. കുട്ടികളുടെ ബാഗില്‍ നിന്നും കണ്ടെത്തിയത് കത്തി, കോണ്ടം, ഇടിവള, സൈക്കിള്‍ ചെയ്ന്‍ തുടങ്ങിയ വസ്തുക്കള്‍.

രാജ് മാജി എന്ന എക്സ് ഉപയോക്താവ് ഒരു വീഡിയോ പങ്കുവച്ച്‌ കൊണ്ട് എഴുതി, ‘മഹാരാഷ്ട്രയിലെ നാസിക്കിലെ ഇഗത്പുരി താലൂക്കിലെ ഘോട്ടിയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്നും കത്തികള്‍, ചീട്ട്, കോണ്ടം, സൈക്കിള്‍ ചെയിന്‍, ഇടിവള തുടങ്ങിയ അപകടകരമായ വസ്തുക്കള്‍ കണ്ടെത്തി. കുട്ടികളില്‍ ചിലരുടെ അസാധാരണമായ ഹെയർ സൈലുകളെ തുടർന്ന് സംശയം തോന്നിയ അധ്യാപകര്‍ കുട്ടികളുടെ ബാഗ് പരിശോധിക്കുകയായിരുന്നു.

കണ്ടെത്തിയ വസ്തുക്കള്‍ മാതാപിതാക്കളിലും അധ്യാപകരിലും ആശങ്ക സൃഷ്ടിച്ചു. അധ്യാപകരുടെ ജാഗ്രതയാണ് വിഷയം വെളിച്ചത്ത് കൊണ്ടുവന്നതെങ്കിലും വിദ്യാർത്ഥികളുടെ ബാഗുകളില്‍ ഇത്തരം വസ്തുക്കളുടെ സാന്നിധ്യം അവരുടെ സുരക്ഷയെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നു.’

എട്ട്, ഒമ്ബത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ ബാഗുകളില്‍ നിന്നാണ് ഇത്തരം വസ്തുക്കള്‍ കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചില കുട്ടികളുടെ ബാഗില്‍ നിന്നും ലഹരി വസ്തുക്കള്‍ ലഭിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കുറിപ്പും ഒപ്പമുള്ള വീഡിയോയും പെട്ടെന്ന് തന്നെ വൈറലായി. വീഡിയോയില്‍ ഒരു മേശവിരിപ്പിന് മുകളില്‍ വിതറിയിട്ട നിലയില്‍ നിരവധി ഇടിവളകള്‍. ചീട്ട് കളി കാര്‍ഡുകള്‍. കത്തി, സൈക്കിള്‍ ചെയിന്‍, കോണ്ടം പാക്കറ്റുകള്‍ എന്നിവ കാണാം. സമൂഹ മാധ്യമത്തില്‍ വീഡിയോ വൈറലായതിന് പിന്നാലെ ജെന്‍സി കുട്ടുകളുടെ ക്ഷേമത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച്‌ സമൂഹ മാധ്യമ ഉപയോക്താക്കളെത്തി.

Leave a Reply

Your email address will not be published. Required fields are marked *

You missed