മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കായി ആരംഭിച്ച ആദ്യത്തെ മുലപ്പാൽ ബാങ്ക് പൂട്ടി പാകിസ്ഥാൻ. ഇസ്ലാമിന് നിരക്കാത്തതെന്ന് പുരോഹിതർ വിലയിരുത്തിയതിനെത്തുടർന്നാണ് മുലപ്പാൽ ബാങ്ക് അടച്ച് പൂട്ടിയതെന്ന് ഡോക്ടർമാരും ദേശീയ ഇസ്‌ലാമിക് കൗൺസിലും അറിയിച്ചു.

ബാങ്ക് വീണ്ടും തുറക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്നും പ്രതീക്ഷയുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കറാച്ചിയിലെ ആശുപത്രിയിലാണ് ബ്രെസ്റ്റ് മിൽക്ക് ബാങ്ക് തുറന്നത്. ഡിസംബറിൽ പ്രവിശ്യാ ഇസ്ലാമിക് കൗൺസിലിൽ മതപരമായ അംഗീകാരം നൽകിയെങ്കിലും ബാങ്ക് തുറന്ന ജൂണ്‍ മാസത്തില്‍ തന്നെ അംഗീകാരം പിൻവലിക്കുകയും ചെയ്തു.

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ അതിജീവനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനുള്ള ഏക മാർഗം മുലപ്പാൽ മാത്രമാണെന്ന് ബാങ്ക് ആരംഭിച്ച സിന്ധ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആൻഡ് നിയോനറ്റോളജി ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഡോക്ടറുമായ ജമാൽ റാസ പറഞ്ഞു. യുഎൻ ചിൽഡ്രൻസ് ഏജൻസിയുടെ കണക്കനുസരിച്ച്, പാകിസ്ഥാനിലെ നവജാതശിശു മരണനിരക്ക് 1000 ജനനങ്ങളിൽ 39 ആണ്.

Leave a Reply

Your email address will not be published. Required fields are marked *