ന്യൂഡൽഹി: ക്ഷേത്രത്തിന് സമീപം പശുവിന്റെ തല കണ്ടെത്തിയതിന് പിന്നാലെ ഭീഷണിയുമായി ബി.ജെ.പി നേതാവ്. ഡൽഹിയിലെ സംഗം വിഹാറിലാണ് സംഭവം. 48 മണിക്കൂറിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ ഇവിടെയുള്ള എല്ലാ മുസ്‌ലിംകളെയും കൊന്നൊടുക്കുമെന്ന് പൊലീസുകാരോട് ബി.ജെ.പി നേതാവ് പറയുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പശുവിൻ്റെ തല കണ്ടെത്തിയതിന് പിന്നാലെ സംഭവസ്ഥലത്ത് സംഘർഷം ഉടലെടുത്തിരുന്നു.
പശുവിന്റെ അവശിഷ്‌ടങ്ങൾ കൊണ്ടിട്ടവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ചിലർ പൊലീസിനെതിരെ കയർക്കുന്നത് വിഡിയോയിൽ കാണാം. ഇതിനിടയിലാണ്, 48 മണിക്കൂറിനുള്ളിൽ നടപടി എടുത്തില്ലെങ്കിൽ ഇവിടെയുള്ള രണ്ട് ലക്ഷം മുസ്‌ലിംകളെയും കൊല്ലുമെന്ന് ബി.ജെ.പി പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നത്.
ഇദ്ദേഹത്തിനെതിരെ പ്രദേശവാസികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നിയമനടപടി സ്വീകരിച്ച് വരികയാണ്. ഭീഷണി പ്രസംഗത്തിനെതിരെ തിങ്കളാഴ്ചയാണ് പരാതി ലഭിച്ചത്. അയാളെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുമെന്നും പൊലീസ് അധികൃതർ അറിയിച്ചു.
വിഡിയോയിൽ കാണുന്ന പൊലീസുകാരനോട് ഭീഷണി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വിഡിയോയുടെ ആധികാരികതയും ഉറവിടവും പരിശോധിക്കേണ്ടതുണ്ട്. വിഡിയോയുടെ ആധികാരികത ഉറപ്പാക്കിയശേഷം കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
