വയനാട്: ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാനായി സൈന്യം സജ്ജീകരിക്കുന്ന ബെയ്‍ലി പാലത്തിന്റെ നിർമാണം പൂർത്തിയായി.

മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാദൗത്യത്തിനായി കൂടുതൽ ഉപകരണങ്ങൾ മുണ്ടക്കൈയിലേക്ക് ഇനി വേഗത്തിൽ എത്തിക്കാനാകും. മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാർഗമായ ഏക പാലം ഉരുൾപൊട്ടലിൽ തകർന്നിരുന്നു. സൈന്യം നിർമിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് ഇതുവരെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവർത്തകർ എത്തിയതും കുടുങ്ങിക്കിടന്നവരെ പുറത്തേക്കെത്തിച്ചതും.

ഹിറ്റാച്ചിയടക്കമുള്ള യന്ത്രസംവിധാനങ്ങൾ പുഴയിലൂടെ ഇറക്കിയാണ് എത്തിച്ചത്. ഉരുൾ പൊട്ടലിൽ മണ്ണിനടിയിലായിട്ടുണ്ട്. ഇവിടെ ആളുകൾ പെട്ടു പോയിട്ടുണ്ടോ എന്ന് മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കൂടുതൽവലിയ വാഹനങ്ങളും യന്ത്രസാമഗ്രികളും ദുരന്തഭൂമിയേലേക്ക് എത്തിക്കണം.

24 ടൺ ശേഷിയാണ് പാലത്തിനുള്ളത്. 190 അടി നീളവുമുണ്ട്. പുഴയിൽ പ്ലാറ്റ്ഫോം നിർമിച്ചാണ് പാലത്തിന്റെ തൂൺ സ്ഥാപിച്ചിരിക്കുന്നത്. ജെസിബിയും ഹിറ്റാച്ചിയും ആംബുലൻസുമെല്ലാം പോകാൻ ശേഷിയുള്ള കരുത്തുള്ള പാലമാണിത്. കണ്ണൂർ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് നിർമാണ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
