സിനിമാ സംഘടനയായ ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിക് അബു രാജിവെച്ചു. നേതൃത്വത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് ആഷിഖ് അബുവിന്റെ പടിയിറക്കം.
നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യമാണ് സംഘടന പുലർത്തുന്നതെന്നും നേതൃത്വത്തോട് ശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടുമാണ് ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിയുന്നതെന്നും ആഷിഖ് അബു വാർത്താക്കുറിപ്പിൽ അറിയിച്ചു.
2009 ഒക്ടോബറിൽ ഫെക രൂപീകരിക്കുന്ന സമയം മുതൽ സംഘടനയിൽ അംഗമാണ്. പിന്നീട് നടന്ന തിരെഞ്ഞെടുപ്പിൽ സംവിധായകരുടെ യൂണിയൻ എക്സിക്യൂട്ടീവ് അംഗമായി തിരെഞ്ഞെടുക്കപ്പെട്ടു. ഹേമക്കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം കുറ്റകരമായ മൗനമാണ് സംഘടന നടത്തുന്നത്. വൈകാരിക പ്രകടനങ്ങൾ വേണ്ട, പഠിച്ച ശേഷം പറയാൻ എന്നിങ്ങനെയുള്ള പ്രതികരണങ്ങൾ എന്നെ നിരാശപ്പെടുത്തി.
സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സംഘടനയും നേതൃത്വവും പരാജയപ്പെട്ടെന്നും നിലപാടിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്ത്വത്തിനോട് അതിശക്തമായി വിയോജിച്ചും പ്രതിഷേധിച്ചും ഫെഫ്‌ക പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെയ്ക്കുന്നതായി ആഷിഖ് അബു വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
