നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. ഇടതുപാളയത്തിൽ നിന്ന് പുറത്തുകടന്ന പിവി അൻവറിനെ തള്ളി ഡിഎംകെ എത്തി. അൻവറിനെ സഖ്യകക്ഷിയായി ഉൾപ്പെടുത്താനാവില്ലെന്നാണ് ഡിഎംകെ നിലപാട്. പാർട്ടി വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. എൽഡിഎഫ് പുറത്താക്കിയ ആളെ പാർട്ടിയിലെടുക്കുന്നത് ശരിയല്ലെന്നാണ് ഡിഎംകെ വക്താവായ ടികെഎസ് ഇളങ്കോവൻ പറയുന്നത്.
തമിഴ്നാട്ടിലും ദേശീയതലത്തിലും സിപിഎമ്മിന്റെ സഖ്യകക്ഷിയാണ് ഡിഎംകെ. അത്തരം ഒരു പാർട്ടിയുടെ വിമതനെ സഖ്യകക്ഷിയായി കൂടെ ചേർക്കാൻ കഴിയില്ലെന്നാണ് നിലപാട്. സഖ്യകക്ഷിയായി തെറ്റുന്നവരെ പാർട്ടിയിൽ ഉൾപ്പെടുത്താനാവില്ലെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണെന്നും പാർട്ടി വക്താവ് വ്യക്തമാക്കി.

മുതിർന്ന നേതാവ് സെന്തിൽ ബാലാജി വഴിയാണ് അൻവറിന്റെ നീക്കങ്ങൾ. എന്നാൽ സ്റ്റാലിനുമായി നല്ല ബന്ധം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാൻ നിലവിൽ ഡിഎംകെ തയ്യാറാകാൻ സാധ്യതയില്ല. ഈ സാഹചര്യത്തിൽ അൻവറിന്റെ ഡിഎംകെ പ്രവേശനം നടക്കാനിടയില്ലെന്നാണ് വിലയിരുത്തൽ.
അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അൻവർ ചർച്ച നടത്തിയതിന്റ ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാർട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാൻ ചർച്ച നടത്തിയെന്നും സഹപ്രവര്ത്തകൻ ഇ.എ. സുകുവും വ്യക്തമാക്കി. എന്നാൽ മുന്നണിയിൽ ചേരുന്നതിനെ കുറിച്ച് അൻവർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.