ദിസ്പുർ: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ഏഷ്യൻ ആന ചരിഞ്ഞു. തിങ്കളാഴ്ച രാവിലെ ആയിരുന്നു അന്ത്യം. അസമിലെ സോനിത്പൂരിൽ വസിച്ചിരുന്ന ബിജുലി പ്രസാദ് ആണ് ചരിഞ്ഞത്. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ച ആനയ്ക്ക് 89 വയസിലേറെ പ്രായമുള്ളതായാണ് കണക്കാക്കുന്നത്.

ഇന്ന് പുലർച്ചെ 3.30 ഓടെയാണ് ആന ചരിഞ്ഞത്. വാർദ്ധക്യ സഹജമായ പ്രശ്നങ്ങളാണ് മരണ കാരണമെന്ന് അധികൃതർ. പ്രസാദിനെ ഏറെ സ്നേഹിച്ചിരുന്ന അസമിലെ മൃഗസ്നേഹികൾ, തേയിലത്തോട്ടത്തിലെ തൊഴിലാളികൾ, പ്രദേശവാസികൾ തുടങ്ങി നിരവധി പേർ സ്ഥലത്തെത്തി അന്തിമോപചാരം അർപ്പിച്ചു.

ഏകദേശം 86 വർഷം മുമ്പ് ജോർജ്ജ് വില്യംസൺ മഗോർ ടീ കമ്പനിയാണ് ഈ ആനയെ വാങ്ങിയത്. ബിജുലി പിന്നീട് മഗോർ കമ്പനിയുടെ കുലീനതയുടെ പ്രതീകമായി മാറി. സർ ഒലിവർ, ബിജുലി പ്രസാദിനെ പരിപാലിക്കാൻ നിരവധി ജീവനക്കാരെ നിയമിച്ചിരുന്നു.അസമിലെ സോനിത്പൂർ ജില്ലയിലെ ബെഹാലി തേയിലത്തോട്ടത്തിലാണ് ഈ ആനയെ തളച്ചിരുന്നത്.

പ്രതിദിനം 25 കിലോ അരിയും തുല്യ അളവിലുള്ള ചോളവും സെസ്‌സി ബീൻസും ആയിരുന്നു ബിജുലിയുടെ ഭക്ഷണം. എല്ലാ ആഴ്ചയും സ്ഥിരമായി ബിജുലി പ്രസാദിന്റെ ശരീരഭാരം പരിശോധിച്ച് കൊൽക്കത്തയിലുള്ള കമ്പനിയുടെ ഹെഡ് ഓഫീസിലേക്ക് റിപ്പോർട്ടു ചെയ്തിരുന്നു.ബിജുലി പ്രസാദിനെ പരിചരിക്കുന്നതിന് പ്രതിവർഷം 6 ലക്ഷം രൂപയാണ് തേയിലത്തോട്ടം അധികൃതർ ചെലവഴിച്ചിരുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *