കോട്ടയം: ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക് വലിയ ആശ്വാസം. കേസിൽ ശിക്ഷ വിധിച്ചതിനൊപ്പം പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്‌ട്രേറ്റ് കോടതി തന്നെ പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ബോറിവലി മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

ഇന്ന് കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെത്തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പിൻവലിക്കാൻ കോടതി തീരുമാനിച്ചത്. തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. വിധിക്കെതിരെ അപ്പീൽ നൽകാൻ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്.

പാലായ്ക്ക് നാണക്കേടെന്ന് ജോസ് കെ മാണി
ചെക്ക് കേസിൽ പാലാ എം എൽ എ മാണി സി കാപ്പന് ശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണ് ഇതെന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെട്ടത്.

കോടതി ശിക്ഷക്ക് വിധിച്ച മാണി സി കാപ്പൻ, എം എൽ എ സ്ഥാനം രാജിവെക്കണോ എന്ന കാര്യത്തിൽ അദ്ദേഹം തന്നെ തീരുമാനമെടുക്കട്ടെയെന്നും പാലയിലെ സ്ഥാനാർഥി കൂടിയായിരുന്ന ജോസ് കെ മാണി വ്യക്തമായിരുന്നു. സംഭവത്തിൽ യു ഡി എഫ് വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വെറുമൊരു കോടതി പരാമർശത്തിന്റെ പേരിൽ മുമ്പ് കെ എം മാണി രാജി വെച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി ഇക്കാര്യം യു ഡി എഫിനോട് ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *