ആലപ്പുഴ: കരുവാറ്റയില്‍ വയോധികനായ ശിവന്‍കുട്ടി ചെട്ടിയാരുടെ കൊലപാതകത്തില്‍ നേരത്തെ തന്നെ ആസൂത്രണം നടത്തിയിരുന്നതായി പൊലീസ്. കൊലപ്പെടുത്താന്‍ തക്കരീതിയില്‍ എന്തു വൈരാഗ്യമാണ് 13 കാരി പെണ്‍കുട്ടിക്ക് ശിവന്‍കുട്ടിയോട് ഉണ്ടായിരുന്നത് എന്നതും പൊലീസ് വിശദമായി പരിശോധിക്കുന്നു. ശിവന്‍കുട്ടി മോശമായി പെരുമാറിയ കാര്യം പെണ്‍കുട്ടി കാമുകനോട് നേരത്തെ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെ പെണ്‍കുട്ടി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.

വീട്ടിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞത്. മാതാപിതാക്കളുടെ സ്നേഹം അറിഞ്ഞിട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. കുട്ടിക്കാലം മുതലേ അച്ഛനും അമ്മയും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. ഇരുവരും നിയമപരമായി വേര്‍പിരിയുകയും ചെയ്തിരുന്നു. അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്. നാട്ടില്‍ വരുമ്പോഴും അമ്മയുടെ പരിഗണന ലഭിച്ചിട്ടില്ലെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.

കുറ്റകൃത്യത്തില്‍ പങ്കാളികളായ മറ്റ് മൂന്നുപേരും വീട്ടില്‍ കാര്യമായ നിയന്ത്രണങ്ങള്‍ ഇല്ലാതെ, റിബല്‍ സ്വഭാവത്തില്‍ വളര്‍ന്നവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ മൂന്നുപേരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി, മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കും. പ്രതികളെയെല്ലാം വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നതും പൊലീസ് ആലോചിക്കുന്നുണ്ട്.

പ്രതികളെല്ലാം 18 വയസ്സില്‍ താഴെയുള്ളവരാണ്. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി അടക്കം പ്രതികളെല്ലാം അക്ഷോഭ്യരായാണ് പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതെന്നാണ് സൂചന. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് പ്രതികള്‍ പതറിയത്. പ്രായപൂര്‍ത്തിയാകാത്തവരാണെങ്കിലും, ഗുരുതര കുറ്റകൃത്യം നടത്തിയാല്‍, മുതിര്‍ന്നവരുടെ വിചാരണ നടപടികള്‍ക്ക് വിധേയരാക്കാമെന്ന പ്രൊവിഷന്‍, പെണ്‍കുട്ടി ഒഴികെയുള്ള പ്രതികള്‍ക്കെതിരെ ഉപയോഗിക്കുന്നതും പൊലീസ് ആലോചിക്കുന്നുണ്ട്.

