കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു. ചികിത്സാപ്പിഴവ് കാരണമാണ് മരണം സംഭവിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ സ്വദേശി അനീഷിൻ്റെ ഭാര്യ ഫേബ ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.

കഴിഞ്ഞ ശനിയാഴ്ചയാണ് ഫേബയെ കോട്ടയം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ പുലർച്ചെ ലേബർ റൂമിലേക്ക് മാറ്റി. ആദ്യഘട്ടത്തിൽ സുഖപ്രസവം നടക്കുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. പിന്നീട് സ്ഥിതി വഷളാവുകയും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായതായാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്.

എന്നാൽ, ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. നിലവിൽ യുവതിയുടെ മൃതദേഹം ചേർത്തലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.


