പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ചില ഗൾഫ് രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവച്ചതായി സിബിഎസ്ഇ അറിയിച്ചു.
ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് ഇത് ബാധകമാണെന്ന് സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.
തിങ്കൾ, ചൊവ്വ, ബുധൻ ( മാർച്ച് ഒമ്പത്, 10, 11 തീയതികളിൽ) ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.
സിബിഎസ്ഇ മാർച്ച് 10 (ചൊവ്വ) ന് സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും മാർച്ച് 12 മുതൽ ഷെഡ്യൂൾ ചെയ്ത പരീക്ഷകൾ സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുമെന്ന് പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് സർക്കുലറിൽ വ്യക്തമാക്കി.
നേരത്തെ മാർച്ച് ഏഴിന് ശനിയാഴ്ച നടത്താനിരുന്ന പ്ലസ് ടു പരീക്ഷ ബോർഡ് മാറ്റിവച്ചിരുന്നു.
ഗൾഫിലെ ചില രാജ്യങ്ങളിലെ സ്‌കൂളുകളിൽ മാർച്ച് ഏഴ് മുതൽ മാർച്ച് 11 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പത്താം ക്ലാസ് പരീക്ഷകളും കഴിഞ്ഞ ദിവസം സിബിഎസ്ഇ റദ്ദാക്കിയിരുന്നു.എല്ലാ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളും അവരുടെ സ്കൂളുകളുമായി അടുത്ത ബന്ധം പുലർത്താനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധാപൂർവ്വം പാലിക്കാനും സർക്കുലറിൽ സിബിഎസ്ഇ നിർദ്ദേശിച്ചു.

