നീതിയും നിയമവും നോക്കുകുത്തിയാകുന്ന കാഴ്ചയ്ക്കാണ് കേരളം വീണ്ടും സാക്ഷ്യം വഹിക്കുന്നത്. സഹോദരിക്കൊപ്പം മാളിലെത്തിയ എആര്‍ ക്യാമ്പിലെ പോലീസുകാരന് മിഥുന് റോയിയെ എസ്എഫ്ഐ ഗുണ്ടകള്‍ വളഞ്ഞിട്ടു തല്ലിയ സംഭവത്തില്‍, മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് സേനയ്ക്കുള്ളില്‍ വന്‍ പ്രതിഷേധത്തിന് തീകൊളുത്തിയിരിക്കുകയാണ്.

അന്ന് എസ്എഫ്ഐക്കാരോടൊപ്പം പെണ്‍കുട്ടികള്‍ ഇല്ലാതിരുന്നത് ഭാഗ്യം, അല്ലെങ്കില്‍ പോലീസുകാരനെതിരെ ബലാത്സംഗത്തിന് വരെ കേസെടുത്തേനെ എന്ന പരിഹാസവും അമര്‍ഷവുമാണ് പോലീസ് ഗ്രൂപ്പുകളില്‍ അണപൊട്ടിയൊഴുകുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദം പോലീസിനെ വഴിതെറ്റിക്കുന്നതിന് തെളിവാണ് ഈ കേസ്.

രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് പോലീസുകാരനെതിരെ കേസെടുത്തതെന്നാണ് ആക്ഷേപം. പുതുവത്സര രാത്രിയില്‍ ശംഖുമുഖത്ത് നിയമലംഘനം നടത്തിയ എസ്എഫ്ഐക്കാരെ നേരിട്ടതിലുള്ള പകപോക്കലാണ് മാളില്‍ നടന്ന ആസൂത്രിത മര്‍ദ്ദനം. മിഥുനെ പിന്തുടര്ന്ന് അസഭ്യം പറയുന്നതും ‘നിന്റെ തിളപ്പ് മാറിയോടാ’ എന്ന് ചോദിച്ച് വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നിലത്തിട്ട് ചവിട്ടിയിട്ടും പരാതി നല്കാന് വഞ്ചിയൂര്‍ സ്റ്റേഷനിലെത്തിയ മിഥുനെ അവഗണിച്ച പോലീസ്, ഒടുവില്‍ കേസെടുത്തത് വെറും നിസാര വകുപ്പുകള്‍ ചുമത്തിയാണ്. എന്നാല്‍ എസ്എഫ്ഐക്കാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മിഥുനും സഹോദരിക്കുമെതിരെ കൊലപാതക ശ്രമത്തിന് തുല്യമായ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് ഒട്ടും മടിച്ചില്ല.

തങ്ങളുടെ സഹപ്രവര്ത്തകന് നടുറോഡില്‍ തല്ലുകൊള്ളുകയും കള്ളക്കേസില്‍ കുടുങ്ങുകയും ചെയ്തിട്ടും പോലീസ് സംഘടനകള്‍ പുലര്‍ത്തുന്ന മൗനമാണ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കുന്നത്. യൂണിഫോമിട്ട പോലീസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടും, രാഷ്ട്രീയ യജമാനന്മാരെ ഭയന്ന് കണ്ണടയ്ക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ നടപടി പോലീസിന്റെ മനോവീര്യം തകര്‍ക്കുന്നതാണ്. അധികാരം കയ്യിലുള്ളവര്‍ക്ക് എന്തുമാകാമെന്ന അവസ്ഥാവിശേഷം പോലീസിനുള്ളില്‍ വന്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കുകയാണ്.

