ഇറച്ചി മാലിന്യ സംസ്ക്‌കരണ പ്ലാന്റിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, വിമാനങ്ങളിലെ പക്ഷിയിടി ഒഴിവാക്കാൻ വള്ളക്കടവ് വാർഡിൽ ഇറച്ചി വ്യാപാരം നടത്തുന്ന 96 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നു. സെന്റ് സേവ്യേഴ്സ് പള്ളിക്ക് എതിർവശത്തുള്ള രണ്ട് ഏക്കർ സ്‌ഥലത്ത് ഫ്ലാറ്റ് സമുച്ചയം നിർമിച്ചാണ് കുടുംബങ്ങളെ താമസിപ്പിക്കുക. വിമാനത്താവളത്തിന് സമീപം ഇറച്ചി വ്യാപാരം നടത്തില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിലാകും ഇത്.

മുട്ടത്തറ പൊന്നറ പാലം മുതൽ സെന്റ് സേവ്യേഴ്സ് ലെയ്ൻ വരെയുളള റോഡിൻ്റെ ഇടതു വശത്ത് കോഴിക്കടകളും അനധികൃത ഇറച്ചി കച്ചവടവുമാണ്. കൃത്യമായ സംസ്ക്‌കരണ സംവിധാനമില്ലാത്തതിനാൽ ഇറച്ചി മാലിന്യം സമീപത്ത് ഉപേക്ഷിക്കുകയാണ് പതിവ്. ഇതാണ് ഇവിടെ പക്ഷി ശല്യം കൂടാൻ കാരണം. ലാൻഡിങ്ങ്, ടേക്ക് ഓഫ് നടത്തുന്ന വിമാനങ്ങളിൽ പക്ഷി ഇടിച്ചുണ്ടായ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇറച്ചി വ്യാപാരം നടത്തുന്നവരെ നിലവിൽ താമസിക്കുന്ന സ്‌ഥലത്തു നിന്ന് മാറ്റി പാർപ്പിക്കുന്നത്.

റവന്യു വകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള സ്ഥലം കോർപറേഷന് കൈമാറിക്കഴിഞ്ഞു. ഇവിടെ 24 കോടി രൂപ മുടക്കി ‘സാഫല്യം’ എന്ന പേരിൽ ഇരുനില ഫ്ലാറ്റ് സമുച്ചയമാണ് നിർമിക്കുക. 12 ബ്ലോക്കുകളിലായി 8 യൂണിറ്റുകൾ ഉണ്ടാകും.2 മുറികൾ, ഒരു ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെട്ടതാണ് ഫ്ലാറ്റിലെ സൗകര്യങ്ങൾ. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.

ഫ്ലാറ്റ് നിർമാണം പൂർത്തിയാകുന്നതിനു പിന്നാലെ ഇറച്ചി കടകളെല്ലാം സ്‌ഥലത്തു നിന്ന് മാറ്റുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. പക്ഷി ശല്യം ഒഴിവാക്കാൻ റൻഡറിങ് പ്ലാന്റ് സ്‌ഥാപിക്കാനായിരുന്നു ആദ്യ പദ്ധതി.ഇതിനായി വിശദ രൂപരേഖ തയാറാക്കിയെങ്കിലും കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ല. പ്ലാൻ്റ് നിർമാണം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
