യുഎഇയിൽ പുതിയതായി അവതരിപ്പിച്ച മദ്യഹരിത പാനീയത്തിന് ഹലാൽ സർട്ടിഫിക്കറ്റ്. പുരാതന കാലങ്ങളോളം പഴക്കമുള്ള അറേബ്യൻ പാനീയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ദുബായിലെ റഷ്യൻ പ്രവാസി ഇഗർ സെർഗുണിനാണ് പുതിയ പാനീയത്തിന് പിന്നിൽ. ‘മജ്ലിസ്’ എന്ന് പേര് നൽകിയിരിക്കുന്ന പാനീയം മിഡ്ടൗൺ ഫാക്ടറിയാണ് നിർമിക്കുന്നത്.
അറേബ്യൻ ഉപദ്വീപിലെ ആളുകൾ ആയിരം വർഷങ്ങൾക്ക് മുൻപ് മജ്ലിസ് തയ്യാറാക്കിയിരുന്നതായി മിഡ്ടൗൺ ഫാക്ടറി സിഇഒ കൂടിയായ ഇഗർ പറയുന്നു. ദഹത്തിന് ഏറെ സഹായിക്കുന്ന പാനീയമാണിത്. മൂന്ന് -നാല് ദിവസങ്ങൾ എടുത്താണ് ഇത് നിർമിച്ചിരുന്നത്. ഊർജം ഏറെനേരം നിലനിർത്താൻ സഹായിക്കുമെന്നതിനാൽ യാത്ര ചെയ്യുന്നവരാണ് ഈ പാനീയം കൂടുതലായും ഉപയോഗിച്ചിരുന്നത്.

പരമ്പരാഗത രീതിയാണ് മജ്ലിസ് തയ്യാറാക്കാൻ ഉപയോഗിക്കുന്നതെങ്കിലും പാനീയം ഹലാൽ ആയിരിക്കുന്നതിനായി യീസ്റ്റിന്റെ അളവ് കുറയ്ക്കുന്നു. മാൾട്ട്, വെള്ളം, യീസ്റ്റ്, ഹോപ്സ് എന്നിവയാണ് മജ്ലിസ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകൾ. ബി1, ബി6, ബി15, സി, ഡി തുടങ്ങിയ വിറ്റാമിനുകൾ ഇവ ഉത്പാദിപ്പിക്കുന്നു. മാത്രമല്ല, മജ്ലിസിൽ പ്രകൃതിദത്തമായ മധുരം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്.
തങ്ങളുടെ എല്ലാ ഉത്പന്നങ്ങളും ഹലാൽ ആയിരിക്കുമെന്ന് ഉറപ്പാക്കുമെന്നും ഇഗർ വ്യക്തമാക്കി. പലവിധ പരിശോധനകൾക്ക് ശേഷമാണ് മജ്ലിസിന് ഹലാൽ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് കമ്പനി പറയുന്നു. അഞ്ച് രുചികളിൽ മജ്ലിസ് ലഭ്യമാണെന്നും കമ്പനി അറിയിക്കുന്നു.
