പുതുവത്സരദിനത്തിൽ സ്‌കൂളിൽ മുറിച്ച കേക്ക് വീട്ടിൽ കുഞ്ഞനുജത്തിക്കു നൽകാനായി കയ്യിൽ സൂക്ഷിച്ചിരുന്നു നേദ്യ. ഇതുമായി വരുന്നതിനിടയിലാണ് നേദ്യയെ ബസ് അപകടത്തിൽ മരണം തട്ടിയെടുത്തത്.കുറുമാത്തൂർ ചിൻമയ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ നേദ്യ കലാരംഗങ്ങളിലും കഴിവ് തെളിയിച്ചിരുന്നു.

ഇന്നലെ ക്ലാസിൽ കേക്ക് മുറിച്ചത് നേദ്യയായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു. എല്ലാവർക്കും കേക്ക് കൊടുത്തശേഷം കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന അനുജത്തി വേദയ്ക്ക് നൽകാനായി നേദ്യ കേക്ക് എടുത്തു.

ബസിൽ കളിചിരികളുമായി യാത്ര ചെയ്യുമ്പോൾ ജനൽ ഗ്ലാസുകളുള്ള ബസിൽ കാറ്റ് കിട്ടുന്നില്ല എന്ന് പറഞ്ഞാണ് ഗ്ലാസ് നീക്കിയത്. ഇതിലൂടെയാണ് നേദ്യ പുറത്തേക്ക് തെറിച്ച് വീണത്. കാസർകോട് സ്വദേശിയാണ് നേദ്യയുടെ പിതാവ് രാജേഷ്. അടുത്ത കാലത്താണ് ഇവർ കുറുമാത്തൂർ ചൊറുക്കള നാഗത്തിന് സമീപം താമസമാക്കിയത്.

മാതാവ് സീന തളിപ്പറമ്പിൽ തമ്പുരാൻ ലോട്ടറി ഏജൻസി ഓഫിസ് ജീവനക്കാരിയാണ്. നേദ്യ അപകടത്തിൽപെട്ടതായി വീട്ടിൽ വിവരമറിഞ്ഞെങ്കിലും ഇന്നലെ രാത്രി വൈകി വരെ മകൾക്ക് സംഭവിച്ച ദുരന്തം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

You missed