വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിൻ്റെ പൂർണതയിലേയ്ക്ക് എത്തുകയാണ്. ഇന്ന് രാത്രിയോടെ ആദ്യ കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിടുമെന്നാണ് വിവരം. നാളെ രാവിലെ കപ്പലിൻ്റെ ബെർത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിൻ്റെ ചാ‌ർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോ ആണ് വിഴിഞ്ഞത്ത് ആദ്യം എത്തുക.

വാണിജ്യാടിസ്ഥാനത്തില്‍ തുറമുഖം പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചിട്ടുണ്ട്. നേരത്തെ ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കസ്റ്റംസിൻ്റെ അനുമതി വിഴിഞ്ഞം ഇൻ്റെര്‍നാഷനല്‍ സീപോര്‍ട്ട് എന്ന വിഴിഞ്ഞം തുറമുഖത്തിനു ലഭിച്ചിരുന്നു. കസ്റ്റംസ് ആക്ടിലെ സെക്‌ഷന്‍ 7എ അംഗീകാരമാണു കിട്ടിയത്. കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയുടെ ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാനുള്ള അനുമതിയും വിഴിഞ്ഞത്തിന് ലഭിച്ചിരുന്നു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള പൊതു – സ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതിയിൽ പൂർത്തിയായതാണ് വിഴിഞ്ഞം തുറമുഖം. കണ്ടെയ്നറുകളുടെ നീക്കത്തിനായി 32 ക്രെയിനുകള്‍ വിഴിഞ്ഞം തുറമുഖത്തുണ്ടാകും. ഇതില്‍ 31 എണ്ണവും നിലവിൽ തുറമുഖത്തിലുണ്ട്.

നിലവില്‍ ഇന്ത്യയുടെ കടല്‍വഴിയുള്ള രാജ്യാന്തര ചരക്കുനീക്കത്തിന്‍റെ മുഖ്യപങ്കും നടക്കുന്നത് കൊളംബോ, സിംഗപ്പൂര്‍, യുഎഇയിലെ ജബല്‍ അലി തുറമുഖങ്ങളിലൂടെയാണ്. വിഴിഞ്ഞം പൂർണസജ്ജമാകുന്നതോടെ മറ്റ് തുറമുഖങ്ങളെ ആശ്രയിച്ചുള്ള രാജ്യാന്തര ചരക്കുനീക്കം അവസാനിപ്പിക്കാം. വിഴിഞ്ഞത്തെ ചരക്കുനീക്കം കേരള സര്‍ക്കാരിനും നേട്ടമാകും. നികുതിയിനത്തില്‍ വന്‍ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *