ആലപ്പുഴ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചുറ്റികയ്കക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
റോസമ്മ രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചതിലെ എതിർപ്പ് ആണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞുമരണപ്പെട്ടു എന്ന് മനസ്സിലായതോടെ വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് മറവു ചെയ്യുകയായിരുന്നു.
ഈ മാസം 17-ാം തീയതി രാത്രിയാണ് സംഭവം. 18 ന് കാണാതായിട്ടും ആരും പോലീസിനെ അറിയിച്ചിരുന്നില്ല. മകൻ സാനു ഇരുപതാം തീയതിയാണ് ആലപ്പുഴ നോർത്തിൽ പരാതി കൊടുത്തത്. പിന്നീട് ബെന്നി തന്നെയാണ് കൊന്നു കുഴിച്ചു മൂടിയത് ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ രാവിലെ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ ആലപ്പുഴ നോർത്ത് പോലീസ് ബെന്നിയുമായി കൃത്യംനടന്ന വീട്ടിലെത്തി. തുടർന്ന് തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് റോസമ്മയുടെ മൃതദേഹം കണ്ടെടുത്തത്.വീട്ടിലെ അടുക്കളയുടെ പിറകിൽ ചുമരിനോട് ചേർന്നാണ് പ്രതി സഹോദരിയുടെ മൃതദേഹം കുഴിച്ചിട്ടിരുന്നത്. മൂന്നടിയോളം താഴ്ചയിലായിരുന്നു കുഴിയെടുത്തിരുന്നത്. ഇവിടെ പോലീസ് നടത്തിയ പരിശോധനയിൽ ആദ്യം റോസമ്മയുടെ വസ്ത്രത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. പിന്നാലെയാണ് മൃതദേഹം പുറത്തെടുത്തത്.
ഏറെനാൾ മുൻപ് ഭർത്താവ് ഉപേക്ഷിച്ചുപോയ റോസമ്മയ്ക്ക് രണ്ടുമക്കളാണുള്ളത്. നിലവിൽ സഹോദരൻ ബെന്നിയ്ക്കൊപ്പമായിരുന്നു റോസമ്മയുടെ താമസം. ഇതിനിടെ വീണ്ടും ഒരുവിവാഹം കഴിക്കാൻ റോസമ്മ ആഗ്രഹിച്ചിരുന്നു. കൈനകരിയിലെ ഒരു വിവാഹദല്ലാൾ മുഖേന വിവാഹക്കാര്യവും ശരിയായി. മെയ് ഒന്നിന് വിവാഹം നടത്താനും നിശ്ചയിച്ചു. ഇതിനിടെയാണ് കൊലപാതകം നടന്നത്.
റോസമ്മ വീണ്ടും വിവാഹം കഴിക്കുന്നതിനെ ബെന്നിയും ബന്ധുക്കളും എതിർത്തിരുന്നതായാണ് വിവരം. വിവാഹക്കാര്യത്തെച്ചൊല്ലി ബെന്നിയും റോസമ്മയും തമ്മിൽ കഴിഞ്ഞദിവസം വഴക്കുണ്ടായെന്നും ഇത് കൊലപാതകത്തിൽ കലാശിച്ചെന്നുമാണ് സൂചന.