കൊച്ചി: കോതമംഗലത്ത് രാത്രി ബൈക്കിൽ യാത്ര ചെയ്‌ത പ്രവാസി യുവാവിനെയും പെൺസുഹൃത്തിനെയും തടഞ്ഞു നിർത്തി സദാചാര ആക്രമണവും പിടിച്ചുപറിയും നടത്തിയ രണ്ടുപേർ പോലീസിന്റെ പിടിയിലായി.
മൂവാറ്റുപുഴ പുന്നമറ്റം കോട്ടക്കുടി ഷമീർ (42), മൂവാറ്റുപുഴ മാർക്കറ്റ് പള്ളത്ത് കടവിൽ നവാസ് (39) എന്നിവരെയാണ് കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവും സുഹൃത്തും ബൈക്കിൽ യാത്ര ചെയ്യുമ്പോൾ സംഘം തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും യുവാവിനെ മർദിക്കുകയുമായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ കാൽമുട്ടിന് പൊട്ടലും സാരമായ പരിക്കുകളും സംഭവിച്ചു.
യുവാവിന്റെ പണവും യു.എ.ഇ ലൈസൻസ്, എ.ടി.എം കാർഡ് അടങ്ങിയ ബാഗ് എന്നിവ സംഘം തട്ടിയെടുത്തു.
യുവാവ് പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ബാഗും രേഖകളും നവാസിൻ്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എസ് ഐ ആൽബിൻ സണ്ണി. എസ് ഐ എ .എസ് റെജി എ എസ് ഐ എസ്. സലി, സിപിഒമാരായ നിയാസ്, ഷെഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
