എരുമേലി: എരുമേലിയിൽ പള്ളിയുടെ കുരിശടിയിൽ നേർച്ചപ്പെട്ടി കുത്തിതുറന്ന് പണം അപഹരിച്ചത് അറിഞ്ഞത് ആഴ്ചകൾക്ക് ശേഷം. ഒടുവിൽ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്തിയപ്പോൾ പ്രതി മറ്റൊരു കേസിൽപെട്ട് ജയിലിലും..!
എരുമേലിയിൽ കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. കഴിഞ്ഞ മാസം 24 നാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. കുരിശടി പെയിന്റ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് മോഷണ വിവരം പുറംലോകം അറിയുന്നത്.
ശ്രീനിപുരം സ്വദേശി രാജീവ് ആണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞെന്ന് പോലിസ് വ്യക്തമാക്കി. ഇയാളെ കഴിഞ്ഞ ദിവസം എരുമേലി പോലിസ് അടിപിടി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നതാണ്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സബ് ജയിലിൽ റിമാൻഡിൽ വിട്ടിരുന്നു.
കഴിഞ്ഞ ദിവസം കുരിശടി പെയിന്റ് ചെയ്യാൻ വേണ്ടി വൃത്തിയാക്കുമ്പോൾ ആണ് മോഷണം നടന്നതായി സംശയം തോന്നിയതെന്ന് പള്ളി പരിപാലന ഭാരവാഹികളും വാർഡ് അംഗം സുനിൽ ചെറിയാനും പറഞ്ഞു. തുടർന്ന് സിസി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് പോലീസിന് കൈമാറി പരാതി നൽകുകയായിരുന്നു.
തുടർന്ന് ഇന്നലെ പോലീസും ഫോറൻസിക് വിഭാഗവും എത്തി തെളിവെടുപ്പ് നടത്തി. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് കോടതിയിൽ അപേക്ഷ നൽകുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എരുമേലി എസ് ഐ മാരായ ശാന്തി ബാബു, അബ്ദുൽ അസീസ് എന്നിവർ പറഞ്ഞു. 20000 ത്തോളം രൂപ മോഷണം പോയെന്ന് പരാതിയിൽ ഭാരവാഹികൾ അറിയിച്ചു.
മോഷണം നടത്തിയ ശേഷം നേർച്ചപ്പെട്ടി അതേപടി മോഷ്ടാവ് പുനസ്ഥാപിച്ചത് കൊണ്ടാണ് മോഷണം നടന്നത് അറിയാതിരുന്നത്. മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന ആൾ ആണ് മോഷണം നടത്തിയത്. അതേസമയം ഇയാൾ മോഷണം നടത്തിയത് ആരും അറിയാത്ത വിധം നേർച്ചപ്പെട്ടി പുനസ്ഥാപിച്ചത് പോലീസിനെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.