കണ്ണൂര്‍: മട്ടന്നൂര്‍ ഉപജില്ലയിലെ പട്ടാനൂര്‍ യുപി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചതിന് സ്‌കൂള്‍ അധ്യാപകനെതിരെ നടപടിയുണ്ടാകാന്‍ സാധ്യത. കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളുമായി സംസാരിച്ച മട്ടന്നൂര്‍ എഇഒ ശ്രീജ റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 16നാണ് കുട്ടി ക്രൂര മര്‍ദനത്തിന് ഇരയായത്.

ബോര്‍ഡില്‍ എഴുതിയത് നോട്ടുപുസ്തകത്തില്‍ പകര്‍ത്താന്‍ വൈകിയതില്‍ പ്രകോപിതനായാണ് ക്ലാസെടുക്കുകയായിരുന്ന അധ്യാപകന്‍ കുട്ടിയുടെ പുറത്ത് 4 തവണ അടിച്ചത്. ഇതിനു ശേഷം കരഞ്ഞുകൊണ്ടാണ് കുട്ടി വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് അധ്യാപകനെ പേടിച്ച് സ്‌കൂളില്‍ പോകാതിരിക്കുകയും ചെയ്തു. പുറം വേദനയുണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോള്‍ എക്‌സ്‌റേ എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

എക്‌സ്‌റേയില്‍ കുട്ടിയുടെ വാരിയെല്ലില്‍ തേയ്മാനം സംഭവിച്ചതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഡോക്ടര്‍ മട്ടന്നൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു പൊലീസ് വീട്ടിലെത്തി കുട്ടിയുടെ അമ്മയുടെ മൊഴി രേഖപെടുത്തി. പിഞ്ചുകുഞ്ഞിനോട് ക്രൂരമായി പെരുമാറിയ അധ്യാപകനെതിരെ നടപടി വേണമെന്ന് കുട്ടിയുടെ അമ്മ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ സ്‌കൂള്‍ രക്ഷകര്‍തൃ സമിതിയുടെ യോഗവും ചേര്‍ന്നിട്ടുണ്ട്. പ്രമുഖ സര്‍വീസ് സംഘടനാ നേതാവായ അധ്യാപകനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *