തൃശൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷ സ്വദേശിയായ ധന്‍പത് നായിക്ക് ആണ് കൊല്ലപ്പെട്ടത്, സംഭവുമായി ബന്ധപ്പെട്ട് നാലുസ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത് ഒഡീഷക്കാരനാണെന്നാണ് പൊലീസ് പറയുന്നത്.

വീട് വാടകയ്ക്ക് എടുത്താണ് ഒഡീഷ സ്വദേശി പെണ്‍വാണിഭ കേന്ദ്രം നടത്തിയത്. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശികളായ കാര്‍ത്തിക് നായിക്, മക്രഹാജി, തൃണാദ് മാദി, ധന്‍പതി നായിക്ക് എന്നിവര്‍ പെണ്‍വാണിഭ കേന്ദ്രത്തിലെത്തിയത്. പിന്നീട് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്ന് പുറത്തേക്കിറങ്ങിയ ഇവരെ അകത്തേക്ക് വിളിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ധന്‍പതി നായിക്കിന് തലച്ചോറിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. ഒഡീഷ സ്വദേശിയായ ബിച്ചുനായിക്ക് ആണ് വീട് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭ കേന്ദ്രം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവിടേക്ക് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്.

തൃശൂര്‍ നഗരത്തിലാണ് ഈ പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്, നാട്ടുകാരുടെ ശ്രദ്ധ പതിയാതിരിക്കാന്‍ പുറകുവശം വഴിയാണ് ആളുകളെ ഇതിനകത്ത് പ്രവേശിപ്പിച്ചിരുന്നത്,അസം, ഒഡീഷ സ്വദേശികളായ യുവതികളാണ് പൊലീസിന്റെ പിടിയിലായത്. തൃശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള രണ്ട് നില കെട്ടിടത്തിലാണ് ഈ പെണ്‍വാണിഭകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *