ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 32 പൈസ ഇടിഞ്ഞതോടെ 95 കടന്നിരിക്കുകയാണ് രൂപ. നിലവില്‍ ഡോളറിനെതിരെ 95.20 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 95.20 രൂപ നല്‍കേണ്ടി വരും.

ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 125 ഡോളര്‍ കടന്നിരിക്കുകയാണ്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള വിഷയങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് രൂപയെ ബാധിച്ച മറ്റൊരു പ്രധാന ഘടകം.

പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുമെന്ന ആശങ്ക കൂട്ടി അമേരിക്കന്‍ സൈന്യം ഇറാനെതിരെയുള്ള സാധ്യമായ സൈനിക നടപടികളെക്കുറിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് റിപ്പോര്‍ട്ട് നല്‍കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് വീണ്ടും ഒരു സായുധ പോരാട്ടം ഉണ്ടായേക്കുമെന്ന ആശങ്ക വര്‍ധിക്കാന്‍ കാരണമായി. ഇതാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. കൂടാതെ ഇറാനിയന്‍ കയറ്റുമതിക്ക് മേലുള്ള അമേരിക്കന്‍ ഉപരോധം കൂടുതല്‍ ശക്തമാക്കുമെന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുമെന്നും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലാവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നുമുള്ള റിപ്പോര്‍ട്ടുകളും എണ്ണവിലയില്‍ പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതിനിടെ ഓഹരി വിപണിയും കനത്ത ഇടിവാണ് നേരിടുന്നത്.ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 76,500ല്‍ താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. എണ്ണവിലയുടെ കുതിപ്പ് തന്നെയാണ് ഓഹരിവിപണിയെ ബാധിച്ചത്. ആഗോള വിപണികളില്‍ നിന്നുള്ള പ്രതികൂല സൂചനകളും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. പ്രധാനമായി എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, അദാനി എന്റര്‍പ്രൈസസ് ഓഹരികളാണ് നഷ്ടം നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *